print edition ഗ്രീൻലൻഡിന് കവചമൊരുക്കി യൂറോപ്യൻ സൈനികർ

നൂക്/വാഷിങ്‌ടൺ : അമേരിക്കയുടെ ‘ഏറ്റെടുക്കൽ നീക്കം’ സജീവമായി തുടരവേ ഗ്രീൻലൻഡിലേക്ക് യൂറോപ്യൻ രാജ്യങ്ങളിലെ കൂടുതൽ സൈനികരെത്തുന്നു. ആർട്ടിക് ദ്വീപിന്റെ സുരക്ഷ വർധിപ്പിക്കാൻ ഫ്രാൻസ്, ജർമനി, നോർവേ, സ്വീഡൻ എന്നിവയുൾപ്പെടെ നിരവധി സഖ്യ രാജ്യങ്ങളിൽനിന്നുള്ള സൈനികർ എത്തിയതായണ് റിപ്പോർട്ട്. അതേസമയം, യുഎസ് പ്രതിനിധികളുമായി വൈറ്റ്‌ഹൗസിൽ നടത്തിയ ചർച്ചയിൽ ഡെൻമാർക്ക്, ഗ്രീൻലൻഡ് വിദേശമന്ത്രിമാർ വിയോജിപ്പ് ശക്തമായി ഉന്നയിച്ചു.
ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് ഡെൻമാർക്ക് പ്രഖ്യാപിച്ചതിനു പിന്നലെയാണ് നാറ്റോ സഖ്യകക്ഷികൾ പിന്തുണ പ്രഖ്യാപിച്ചത്. പർവത ഇൻഫൻട്രി യൂണിറ്റിൽനിന്നുള്ള സൈനികർ സൈനികാഭ്യാസത്തിനായി നൂക്കിൽ ഉണ്ടെന്നും മറ്റുള്ളവർ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ജർമനി ഗ്രീൻലൻഡിലേക്ക് സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വൈറ്റ്ഹൗസിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ ചർച്ചകൾക്ക് ശേഷം ഗ്രീൻലൻഡിനെച്ചൊല്ലി അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് ഡെൻമാർക്ക് വിദേശമന്ത്രി ലാർസ് ലോക്കെ റാസ്‌മുസ്സെൻ പറഞ്ഞു. ഗ്രീൻലാൻഡ് കീഴടക്കാനുള്ള ട്രംപിന്റെ ആഗ്രഹം വ്യക്തമാണ്. എന്നാൽ, സൈനിക ഏറ്റെടുക്കലും ദ്വീപ് വിലയ്‌ക്കുവാങ്ങാനുള്ള സാധ്യതയും അദ്ദേഹം നിരസിച്ചു.
അതേസമയം, ദ്വീപ് ഏറ്റെടുക്കാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു പ്രകടിപ്പിച്ചു.










0 comments