"ഇത് എല്ലാവര്‍ക്കും ഭീഷണിയാണ്" ട്രംപിനെതിരെ ജര്‍മ്മൻ ചാൻസലര്‍ ഫെഡറിക് മെര്‍സ്

ജർമ്മൻ ചാൻസലർ ഫെഡറിക് മെർസ്
ഫ്രാങ്ക്ഫർട്ട്: ഇറാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ സമാധാനശ്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ജർമ്മൻ ചാൻസലർ ഫെഡറിക് മെർസ്. ട്രംപിന്റെ നടപടികൾ മേഖലയിലെ അശാന്തി വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപ് ഇപ്പോൾ ചെയ്യുന്നത് സംഘർഷം ലഘൂകരിക്കാനോ സമാധാനപരമായ പരിഹാരം കണ്ടെത്താനോ ഉള്ള ശ്രമമല്ല, മറിച്ച് അനിശ്ചിതമായ ഫലങ്ങളുണ്ടാക്കുന്ന രീതിയിലുള്ള വലിയ തോതിലുള്ള പ്രകോപനമാണെന്ന് മെർസ് പറഞ്ഞു. ഈ സാഹചര്യം ഇറാനെയും അമേരിക്കയെയും മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിക്കുന്ന ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധത്തിലൂടെ ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ മെർസ് സംശയം പ്രകടിപ്പിച്ചു.
ചരിത്രപരമായി ഇത്തരം ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, അഫ്ഗാനിസ്ഥാൻ പോലുള്ള മുൻകാല യുദ്ധങ്ങളെ സൂചിപ്പിച്ചുകൊണ്ട്, ഇത്തരം ഇടപെടലുകൾ പലപ്പോഴും ഒരു ശത്രു ഭരണകൂടത്തിന് പകരം മറ്റൊരു ശത്രു ഭരണകൂടം വരുന്നതിലേക്കാണ് കലാശിക്കാറുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അമേരിക്കൻ നീക്കങ്ങളോട് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് മെർസിന്റെ പ്രസ്താവന. ജർമ്മൻ പ്രസ് ഏജൻസിയാണ് (DPA) ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ജർമ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ സി ഡി യു-വിന്റെ (CDU - Christian Democratic Union) നേതാവാണ് മെര്‍സ്. 2025-ൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം ജർമ്മനിയുടെ ചാൻസലറായി അധികാരമേറ്റത്. സാമ്പത്തിക കാര്യങ്ങളിൽ മിതവാദിയായ (Conservative) ഒരു നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയന്റെ ശക്തിപ്പെടുത്തൽ, ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങൾ, നാറ്റോയുമായുള്ള (NATO) സഹകരണം എന്നിവയിൽ വലിയ പ്രാധാന്യം നൽകുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയങ്ങളെ വിമർശിച്ചുകൊണ്ട് പരസ്യമായി രംഗത്ത് എത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറക്കുകയാണ്.










0 comments