ഗാസയിൽ ആശ്വാസം: കെരേം ഷാലോം പാത തുറക്കുന്നു; മാനുഷിക സഹായം ഉടൻ എത്തിക്കുമെന്ന് യുഎൻ

ജനീവ: പട്ടിണിയും യുദ്ധവും മൂലം നരകിക്കുന്ന ഗാസ മുനമ്പിലേക്ക് അത്യാവശ്യ സഹായങ്ങൾ എത്തിക്കുന്നതിനായി കെരേം ഷാലോം അതിർത്തി പാത വീണ്ടും തുറക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ആണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഈ പാത അടഞ്ഞുകിടക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ മാനുഷിക സഹായങ്ങൾ ഘട്ടം ഘട്ടമായി ഗാസയിലേക്ക് പ്രവേശിപ്പിക്കുമെന്ന് ഇസ്രായേലി ഏജൻസിയായ കോഗാറ്റ് അറിയിച്ചു.
യുദ്ധം മൂലം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയിലെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. സഹായങ്ങൾ എത്രയും വേഗം എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഡബ്ല്യുഎഫ്‌പി റീജിയണൽ ഡയറക്ടർ സമീർ അബ്ദുൽ ജാബർ പറഞ്ഞു. അതിർത്തികൾ അടച്ചതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനവും അവതാളത്തിലായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും പുതിയ തീരുമാനം സഹായകമാകും. പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടയിലും മാനുഷിക പരിഗണന മുൻനിർത്തി പാത തുറക്കാനുള്ള തീരുമാനത്തെ ആശ്വാസത്തോടെയാണ് ലോകം കാണുന്നത്.










0 comments