ഗാസയിൽ ബഹുനില കെട്ടിടം തകർന്ന് 20 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഗാസ സിറ്റി: ഗാസ മുനമ്പിൽ ബോംബാക്രമണത്തിൽ കേടുപാടുണ്ടായ ബഹുനില കെട്ടിടം തകർന്ന് 20 പേർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേരെ കാണാതായതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഗാസ സിറ്റിയിലെ തൽ അൽ-ഹവയിലാണ് കെട്ടിടം തകർന്ന് അപകടമുണ്ടായത്. ഓരോ നിലകൾ ഒന്നിനുമുകളിൽ ഒന്നായി നിലംപതിക്കുകയായിരുന്നു.
നൂറുകണക്കിന് ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പ്രദേശിക രക്ഷാപ്രവർത്തകർ തിരച്ചിൽ തുടങ്ങി. ഗാസയിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ഇസ്രയേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ആവശ്യമായ ഉപകരണങ്ങളില്ലാതെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കെട്ടിടം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് 10 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതായി ആരോപണമുണ്ട്. യുദ്ധകാലത്ത് ബലക്ഷയമുണ്ടായ കെട്ടിടങ്ങളിലൊന്നാണ് തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളും ഒരു ഹമാസ് കമാൻഡറും ഉൾപ്പെടെ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.









0 comments