ഗാസയിൽ 45 പേർകൂടി കൊല്ലപ്പെട്ടു
അവഗണിക്കപ്പെട്ടത് പലസ്‌തീൻ ജനതയുടെ ആവശ്യങ്ങൾ

വാഷിങ്‌ടൺ
അറുപത്താറായിര-ത്തിലധികം മനുഷ്യരെ കൊന്നൊടുക്കുകയും ഗാസയെ ഇടിച്ചുനിരത്തി കൽക്കൂന്പാരമാക്കുകയും ചെയ്‌തതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെത്യന്യാഹുവും മുന്നോട്ടുവച്ച സമാധാന കരാറിൽ അവഗണിക്കപ്പെട്ടത് പലസ്‌തീൻ ജനതയുടെ ആവശ്യങ്ങൾ.
പൂർണമായും അമേരിക്കയുടെ നേതൃത്വത്തിലുള്ളതും ഇസ്രയേലിന്റെ ദീർഘകാലമായി തുടരുന്ന ആക്രമണലക്ഷ്യങ്ങൾ അംഗീകരിക്കുന്നതുമാണ് ട്രംപിന്റെ ഉപാധികൾ. ട്രംപിന്റെ അധ്യക്ഷതയിലുള്ള അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിലാവും ഗാസയിലെ ദൈനംദിന സിവിലിയൻ കാര്യങ്ങൾ നിർവഹിക്കുക എന്ന് കരാറിൽ പറയുന്നു. പുനരധിവാസപ്രവർത്തനങ്ങൾക്കൊടുവിൽ ഗാസയുടെ ഭരണം പരിഷ്‌കരിച്ച പലസ്തീൻ അതോറിറ്റിക്ക് (പിഎ) കൈമാറും എന്നും പറയുന്നുണ്ട്. ഇതിന് സമയ പരിധിയുമില്ല. പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്നതിനെക്കുറിച്ചും കരാറിൽ ഉറപ്പ് പറയുന്നില്ല.
ഗാസയിൽ വിന്യസിക്കുന്നതിനായി അന്താരാഷ്ട്ര സ്ഥിരതാ സേന രൂപീകരിക്കുമെന്നും ഈ സേന ദീർഘകാലാടിസ്ഥാനത്തിലുള്ള ആഭ്യന്തര സുരക്ഷാ സംവിധാനമായിരിക്കുമെന്നും കരാറിൽ പറയുന്നു. പലസ്‌തീനുമേലുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെ നിയന്ത്രണം ഉറപ്പിക്കുന്നതാണ് ഇൗ വ്യവസ്ഥ.
ഗാസയിൽ 45 പേർകൂടി കൊല്ലപ്പെട്ടു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘20 ഇന സമാധാന’ നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനിടെയും ഗാസയിൽ കൊലവിളി തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസൈറത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ജനങ്ങളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്നതും തുടരുകയാണെന്നാണ് റിപ്പോർട്ട്. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതു നിർബാധം തുടരുന്നു. ഇതിനുമുന്പുള്ള സമാധാന കരാറുകളുടെ ഭാഗമായി വിട്ടയച്ചവരെ ഇസ്രയേൽ സൈന്യം വീണ്ടും പിടികൂടി തടങ്കലിലാക്കുകയാണെന്ന് പലസ്‌തീൻ പ്രിസണേഴ്‌സ് സൊസൈറ്റി ആരോപിച്ചു. 2023 ഒക്‌ടോബറിനുശേഷം 66055 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.










0 comments