ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; 3.3 ലക്ഷം പേരെ ഒഴിപ്പിച്ചു, മൂന്ന് മരണം

വീടുകൾ കത്തിനശിച്ച നിലയിൽ |Photo:Reuters
പാരീസ് : ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നാശം വിതയ്ക്കുന്നു. ഫ്രാൻസിലെ ബോർഡോ നഗരത്തിന് സമീപവും സ്പെയിനിലെ വിവിധ പ്രദേശങ്ങളിലും ആളിപ്പടരുന്ന കാട്ടുതീയെ തുടർന്ന് 3,30,000ത്തിലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരന്തത്തിൽ ഫ്രാൻസിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും സ്പെയിനിൽ ഒരു സാധാരണക്കാരനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഫ്രാൻസിലെ സാഹചര്യം വളരെ പ്രതികൂലമായി തുടരുകയാണെന്നും തീ ബോർഡോ നഗരത്തിലേക്ക് അനിയന്ത്രിതമായി പടരുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ജിറോണ്ടെ മേഖലയിൽ നിന്ന് മാത്രം 55,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ മാത്രം ആകെ 2,20,000ത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. തെക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രം 42,000 ഹെക്ടർ വനം കത്തി നശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രാൻസ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കാട്ടുതീയാണിത്. ഈ വർഷം രാജ്യത്താകെ 98,000 ഹെക്ടർ പ്രദേശമാണ് ഫ്രാൻസിൽ അഗ്നിക്കിരയായത്.
സ്വിസ് സംഘമടക്കം 2,500 ഫയർഫൈറ്റർമാർ, 1,500 സൈനികർ, 1,200 പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഫ്രാൻസിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ലേ പോർജ് നഗരത്തിൽ 150ലധികം വീടുകൾ തകർന്നു. സ്പെയിനിലേക്ക് പോകുന്ന A63 മോട്ടോർവേയുടെ 60 കിലോമീറ്റർ ഭാഗം അടച്ചു. അടിയന്തര സേനയുടെ പ്രവർത്തനങ്ങൾക്കായി ബോർഡോ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധി സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു.
സുരക്ഷാ സേനയെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മാറ്റുന്നതിനായി ടൂർ ഡി ഫ്രാൻസിന്റെ അവസാന ഘട്ടം 133 കിലോമീറ്ററിൽ നിന്ന് 89 കിലോമീറ്ററായി ചുരുക്കി. തകർന്നുപോയ പ്രദേശങ്ങൾ ഫ്രാൻസ് പുനർനിർമി ക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉറപ്പുനൽകി. സ്പെയിനിൽ മാഡ്രിഡ്, അവില മേഖലകളിൽ നിന്നായി 90,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. സ്പെയിനിൽ ആകെ 77,000 ഹെക്ടർ പ്രദേശം കത്തിനശിച്ചു.









0 comments