കോഴിക്കോട് നടുവട്ടത്ത് ഓയിൽ മില്ലിലെ തീപിടിത്തം; തീ പൂർണമായും അണയ്ക്കാനായില്ല

കോഴിക്കോട്: ബേപ്പൂർ നടുവട്ടത്ത് പ്രവർത്തിക്കുന്ന ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ഇപ്പോഴും തീയണയ്ക്കാനായിട്ടില്ല. ജെസിബി കൊണ്ടുവന്ന് അകത്തേക്ക് കയറ്റി തീയണയ്നുള്ള ശ്രമമാണ് തുടരുന്നത്. ഇന്നലെ രാത്രിയാണ് തീടിപിടിത്തമുണ്ടായത്. 95 ശതമാനത്തോളം തീ അണച്ചുവെന്നാണ് പ്രാഥമിക വിവരം. സമീപ പ്രദേശങ്ങളിലെല്ലാം കനത്ത പുക നിറഞ്ഞ അവസ്ഥയാണുള്ളത്.
നടുവട്ടം വെസ്റ്റ് മാഹി രേണുക ഓയിൽ മില്ലിൽ ഞായർ രാത്രി പത്തേമുക്കാലോടെയായിരുന്നു തീപിടിത്തമുണ്ടായത്. കൊപ്രയാട്ടി വെളിച്ചെണ്ണയാക്കി വിൽക്കുന്ന മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും കൊപ്രയും വൻ തോതിൽ കത്തിനശിച്ചു. തീ ആളിപ്പടരാൻ തുടങ്ങിയതോടെ ജനവാസമേഖലയായ പ്രദേശമാകെ ഭീതി പടർന്നു. നടുവട്ടം വെസ്റ്റ് മാഹി പോത്തഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽ.
മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നായി ഒൻപത് യൂണിറ്റ് അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരുമൊന്നിച്ച് രണ്ടുമണിക്കൂറിലേറെ നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്.
എണ്ണയാട്ടുന്നതിനായി സൂക്ഷിച്ച നിരവധി ചാക്ക് കൊപ്രയും പിണ്ണാക്കും നാട്ടുകാർ എടുത്തുമാറ്റിയെങ്കിലും കിന്റൽ കണക്കിന് വെളിച്ചെണ്ണയും ടൺ കണക്കിന് കൊപ്രയും ഉപകരണങ്ങളും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ട്. രണ്ടു കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.









0 comments