ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം മുൻ വിർജീനിയ ഗവർണർ ജീവനൊടുക്കി

വാഷിംഗ്ടൺ: വിർജീനിയയിലെ മുൻ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഗവർണറുമായിരുന്ന ജസ്റ്റിൻ ഫെയർഫാക്സ് (47) ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പ്രമുഖ ദന്തഡോക്ടറായിരുന്ന ഭാര്യ സെറീന ഫെയർഫാക്സിനെ വീടിന്റെ ബേസ്‌മെന്റിൽ വെച്ച് വെടിവെച്ചു കൊന്ന ശേഷം, മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെത്തി ജസ്റ്റിൻ സ്വയം നിറയൊഴിക്കുകയായിരുന്നു.
ദമ്പതികളുടെ മകനാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ദാരുണമായ സംഭവം. ഏറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നതെങ്കിലും മക്കൾക്കൊപ്പം ഒരേ വീട്ടിലായിരുന്നു താമസം.
ഈ ഏപ്രിൽ അവസാനത്തോടെ ജസ്റ്റിൻ വീടൊഴിഞ്ഞു പോകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ അദ്ദേഹം അതീവ നിരാശനായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ജസ്റ്റിൻ മദ്യത്തിന് അടിമയാണെന്നും കുട്ടികളുടെ പഠനാവശ്യത്തിനായി മാറ്റിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നും വിവാഹമോചന ഹർജിയിൽ സെറീന ആരോപിച്ചിരുന്നു.
നേരത്തെ ലൈംഗികാതിക്രമ ആരോപണങ്ങൾ ജസ്റ്റിന്റെ രാഷ്ട്രീയ ജീവിതത്തിന് കനത്ത തിരിച്ചടിയായിരുന്നു. രണ്ട് സ്ത്രീകൾ നൽകിയ പരാതിയെത്തുടർന്ന് 2021-ലെ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഇദ്ദേഹത്തെ തഴഞ്ഞിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് പ്രണയത്തിലായ ഇരുവരും 2006-ലാണ് വിവാഹിതരായത്.










0 comments