ലോകംകണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി; കരകയറുക പ്രയാസമാവും, മുന്നറിയിപ്പുമായി ഐഇഎ

പാരീസ്: ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം തീര്‍ത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെ വിമാന ഇന്ധന ശേഖരം ആറാഴ്ചയ്ക്കുള്ളിൽ തീരുമെന്നാണ് ഐ ഇ എയുടെ കണക്കുകൂട്ടൽ. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ വിവിധ രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുന്ന സാഹചര്യം വിദൂരമല്ലെന്ന് ബിറോൾ പറയുന്നു. മറ്റ് രാജ്യങ്ങളുടെ സാഹചര്യവും സമാനമോ ഇതിലും രൂക്ഷമോ ആണ്.
ഇതിനിടെ ഉപരോധം കടുപ്പിക്കുന്നതായാണ് യു എസ് മുന്നറിയിപ്പ്. സമാധാന കരാര്‍ കാലാവധി തീരാനിരിക്കെ, മുഴുവൻ കപ്പലുകളെയും തടയും എന്ന ഭീഷണിയും ഉയര്‍ത്തി. സമ്പന്ന രാജ്യങ്ങളെക്കാൾ ഉപരി ഏഷ്യ,ആഫ്രിക്ക,ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പാവപ്പെട്ട വികസ്വര രാജ്യങ്ങളായിരിക്കും ഈ പ്രതിസന്ധിയുടെ യഥാർത്ഥ ദുരന്തം അനുഭവിക്കുക.
Related News
പെട്രോൾ,ഡീസൽ,പാചകവാതകം,വൈദ്യുതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഹോർമുസ് ഇടനാഴിയിലെ തടസം മെയ് അവസാനത്തോടെ നീങ്ങിയില്ലെങ്കിൽ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ട്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. നിലവിൽ 110-ഓളം എണ്ണ ടാങ്കറുകളും 15വാതക കപ്പലുകളും ഉപരോധം കാരണം പുറത്തുകടക്കാനാവാതെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണ്.
കപ്പലുകളിൽ നിന്ന് ഇറാൻ 'ടോൾ'ഈടാക്കുന്നതിനെയും ബിറോൾ രൂക്ഷമായി വിമർശിച്ചു. ഇത് ലോകത്തെ മറ്റു ജലപാതകളിലും തെറ്റായ വഴക്കങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചുവരവ് പ്രയാസകരം
യുദ്ധം ഇന്ന് അവസാനിച്ചാൽ പോലും ഊർജ്ജ വിപണി പഴയ നിലയിലാകാൻ ഏകദേശം രണ്ട് വർഷത്തോളം സമയമെടുത്തേക്കാം.മേഖലയിലെ 80 പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ യുദ്ധത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും പുനഃസ്ഥാപിക്കാൻ മാസങ്ങൾ നീണ്ട പരിശ്രമം ആവശ്യമാണ്.
നിലവിലെ സാഹചര്യം ആണവോർജ്ജം പോലുള്ള ഇതര ഊർജ്ജ സ്രോതസ്സുകളെക്കുറിച്ച് ലോകം ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും ഫാത്തി ബിറോൾ കൂട്ടിച്ചേർത്തു.











0 comments