സുഡാനിൽ അർധസൈനിക സംഘത്തിന്റെ ഡ്രോൺ ആക്രമണം; എട്ട് കുട്ടികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു

നോർത്ത് കോർഡോഫാൻ പ്രവിശ്യയിൽ വേൾഡ് ഫുഡ് പ്രോജക്ട് ( ഡബ്ല്യൂഎഫ്പി) സഹായ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം
കയ്റോ : മധ്യ സുഡാനിൽ അർദ്ധസൈനിക സംഘത്തിന്റെ ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു. കുടിയിറക്കപ്പെട്ട കുടുംബങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഡ്രോൺ പതിക്കുകയായിരുന്നു. മരിച്ചവരിൽ എട്ട് കുട്ടികൾ ഉൾപ്പെടുന്നതായി ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ലോക ഭക്ഷ്യ പദ്ധതി സഹായ സംഘത്തെ ലക്ഷ്യം വച്ചുള്ള സായുധ സേനയുടെ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായത്.
നോർത്ത് കോർഡോഫാൻ പ്രവിശ്യയിലെ റഹാദ് നഗരത്തിന് സമീപമാണ് ശനിയാഴ്ച ആക്രമണമുണ്ടായതെന്ന് സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് പറഞ്ഞു. ദുബൈക്കർ പ്രദേശത്ത് കലാപത്തിനിടെ പലായനം ചെയ്ത ആളുകളാണ് വാഹനത്തിലുണ്ടായിരുന്നത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ജനങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആക്രമണങ്ങൾക്ക് ആർഎസ്‌എഫ് (റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്) നേതൃത്വത്തെ ഉത്തരവാദിയാക്കണമെന്നും ഡോക്ടർമാരുടെ സംഘം ആവശ്യപ്പെട്ടു. മൂന്ന് വർഷമായി രാജ്യത്തിന്റെ നിയന്ത്രണത്തിനായി സുഡാൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുകയാണ് ആർഎസ്‌എഫ്. വിഷയത്തിൽ ആർഎസ്എഫ് അംഗങ്ങൾ പ്രതികരിച്ചിട്ടില്ല.
2023 ഏപ്രിലിൽ സൈന്യവും ആർഎസ്‌എഫും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സുഡാൻ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു.
നോർത്ത് കോർഡോഫാൻ പ്രവിശ്യയിൽ വെള്ളിയാഴ്ച വേൾഡ് ഫുഡ് പ്രോജക്ട് ( ഡബ്ല്യൂഎഫ്പി) സഹായ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുഡാനിലെ യുഎൻ മാനുഷിക കോർഡിനേറ്റർ ഡെനിസ് ബ്രൗൺ പറഞ്ഞു.
നോർത്ത് കോർഡോഫാനിലെ ഒബൈദ് നഗരത്തിലെ കുടിയിറക്കപ്പെട്ട ആളുകൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായതെന്ന് ബ്രൗൺ പറഞ്ഞു. ആക്രമണത്തിൽ ട്രക്കുകൾ കത്തിനളിച്ചു. സഹായ സാമഗ്രികൾ പൂർണായി നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച, ബ്ലൂ നൈൽ പ്രവിശ്യയിൽ ഡബ്ല്യൂഎഫ്പി വാഹനത്തിന് സമീപം ഒരു ഡ്രോൺ ആക്രമണം ഉണ്ടായി ഒരു ഡബ്ല്യൂഎഫ്പി പ്രവർത്തകന് പരിക്കേറ്റിരുന്നു.










0 comments