പുതിയ കരാർ സാധ്യമായില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്; വലിയ 'സർപ്രൈസുകൾ' കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാനുമായി പുതിയ കരാർ സാധ്യമായില്ലെങ്കിൽ രാജ്യം കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ ഇപ്പോൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും തന്നെ അവശേഷിക്കില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിന്റം വെല്ലുവിളിക്കെതിരെ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് വലിയ സർപ്രൈസുകളുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമാണെന്ന ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. അമേരിക്ക വീണ്ടും യുദ്ധത്തിന് മുതിർന്നാൽ അവർക്കായി വലിയ 'സർപ്രൈസുകൾ' കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് നീക്കമുണ്ടായാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി അതിശക്തമായിരിക്കുമെന്നും ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ അമേരിക്ക തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ശേഷം, ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് താൽക്കാലികമായി മാറ്റിവെക്കാൻ നിർദ്ദേശിച്ചതെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തെഹ്‌റാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതിനെത്തുടർന്നാണ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.










0 comments