തിരക്കേറിയ ഔദ്യോഗിക ഷെഡ്യൂൾ; യുഎസിന്റെ ആദ്യ ലോകകപ്പ് പോരാട്ടത്തിന് ട്രംപ് എത്തില്ല

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിൽ പരാഗ്വെയ്‌ക്കെതിരായ യുഎസ് പുരുഷ ടീമിന്റെ ആദ്യ മത്സരം കാണാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തില്ലെന്ന് വേൾഡ് കപ്പ് ടാസ്‌ക് ഫോഴ്‌സ് സിഇഓ ആൻഡ്രൂ ജൂലിയാനി സ്ഥിരീകരിച്ചു.
തിരക്കേറിയ ഔദ്യോഗിക ഷെഡ്യൂളുകൾ കാരണമാണ് കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ട്രംപ് പങ്കെടുക്കാത്തത്. ട്രംപിന് പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന ഉന്നതതല യുഎസ് ഔദ്യോഗിക പ്രതിനിധി സംഘമായിരിക്കും കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുകയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ഭരണത്തലവൻ സ്വന്തം ടീമിന്റെ ആദ്യ മത്സരം കാണാൻ എത്താതിരിക്കുന്നത് കായിക ലോകത്ത് അപൂർവ്വമായ സംഭവമാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഖത്തർ അമീറും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉദ്ഘാടന മത്സരങ്ങൾക്ക് ഗാലറിയിലുണ്ടായിരുന്നു.
എന്നാൽ, ഈ ലോകകപ്പിന്റെ മറ്റൊരു സഹ-ആതിഥേയ രാജ്യമായ മെക്സിക്കോയുടെ പ്രസിഡന്റ് ക്ലോഡിയ ഷീൻബാമും കഴിഞ്ഞ ദിവസം നടന്ന തങ്ങളുടെ ആദ്യ മത്സരത്തിന് സ്റ്റേഡിയത്തിൽ എത്തിയിരുന്നില്ല. അവർ തന്റെ വിഐപി ടിക്കറ്റ് ഒരു യുവ ഗോത്രവർഗ്ഗക്കാരിക്ക് സമ്മാനിച്ച ശേഷം ഫാൻ പാർക്കിലിരുന്നാണ് കളി കണ്ടത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി അടുത്ത ബന്ധം പുലർത്തുന്ന ഡൊണാൾഡ് ട്രംപ്, ഈ ലോകകപ്പിലെ ആദ്യ മത്സരത്തിന് എത്തില്ലെങ്കിലും ടൂർണമെന്റ് പുരോഗമിക്കുന്നതോടെ കൂടുതൽ സജീവമായി രംഗത്തുണ്ടാകുമെന്നാണ് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കുന്നത്.
വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ആഴ്ച ന്യൂയോർക്കിൽ നടന്ന എൻബിഎ ഫൈനൽസ് ഉൾപ്പെടെ നിരവധി പ്രമുഖ കായിക പരിപാടികളിൽ ട്രംപ് നേരിട്ട് പങ്കെടുത്തിരുന്നു. ലോകകപ്പിൽ ട്രംപിന്റെ ഭാഗത്തുനിന്ന് എപ്പോഴും അപ്രതീക്ഷിതമായ നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും ആൻഡ്രൂ ജൂലിയാനി യുകെ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.









0 comments