ഇറാനെതിരായ പുതിയ എഐ പ്രചാരണം; ഇറാന്റെ ഭൂപടത്തിൽ സ്വന്തം മുഖം പതിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഭൂപടത്തിൽ സ്വന്തം മുഖം പതിപ്പിച്ച ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചിത്രത്തോടൊപ്പം "ബൈ ബൈ, ഖാർഗ്" എന്ന അടിക്കുറിപ്പോടെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ബോംബെറിയുന്ന രീതിയിലുള്ള എഐ നിർമ്മിത ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
അമേരിക്കൻ ഉപരോധം കാരണം ഇറാന്റെ എണ്ണക്കയറ്റുമതി വൻതോതിൽ ഇടിഞ്ഞെന്നും, റിയാലിന്റെ മൂല്യം തകർന്ന് രാജ്യത്ത് കടുത്ത പണപ്പെരുപ്പമാണെന്നുമാണ് ട്രംപിന്റെ വാദം. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് സാധാരണ നിലയിലേക്ക് വരുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുടെ ഉപരോധത്തെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്കിലെ സ്വാധീനം നിലനിർത്തുന്ന ഇറാൻ, ട്രംപിന്റെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. യുഎസിന്റെ തുടർന്നുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. "ആനുപാതികമായ മറുപടികളുടെ കാലഘട്ടം അവസാനിച്ചു" എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞു. "ഇറാന്റെ സുരക്ഷയ്ക്കോ താൽപ്പര്യങ്ങൾക്കോ എതിരെ നടക്കുന്ന ഏത് ആക്രമണത്തിനും വേഗതയേറിയതും ശക്തവുമായ തിരിച്ചടി നൽകും," അദ്ദേഹം വ്യക്തമാക്കി.









0 comments