മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കാൻ ഗവ. കോളേജിന് അവധി; പരിപാടികൾക്കും വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങാൻ വിദ്യാർഥികളുടെ പഠിപ്പ് മുടക്കി. പാലക്കാട് ചിറ്റൂർ ഗവ. കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനായി കോളേജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടയുകയും ചെയ്തു.
'ഗവ. കോളേജിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുക. എസ്എഫ്ഐയുടെ പരിപാടിയെ പേടിച്ച്, റദ്ദ് ചെയ്യുക. ഇതാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി'- എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കുറയ്ക്കും, അനാവശ്യ സുരക്ഷ ക്രമീകരണങ്ങൾ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീർവാണം മാത്രം പറഞ്ഞാൽ പോരാ. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും. അക്ഷരാർത്ഥത്തിൽ ഒരു നുണേശൻ എന്നും സഞ്ജീവ് കുറിച്ചു.
ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ പറന്ന് തുടങ്ങിയ മുഖ്യമന്ത്രി, ഈ യാത്ര സ്ഥിരമാക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ നിന്നും പറന്നെത്തിയ മുഖ്യമന്ത്രി, ചൊവ്വാഴ്ചത്തെ എല്ലാം പരിപാടിയും പ്ലാൻ ചെയ്തത് ഹെലികോപ്റ്ററിലാണ്. രാവിലെ തിരുവനന്തപുരത്ത് നിന്നും പാലക്കാട്ടേക്കാണ് മുഖ്യമന്ത്രി പറന്നത്. ചിറ്റൂരിലെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതന് ആദരാഞ്ജലി അർപ്പിക്കാനാണ് പാലക്കാട് എത്തുന്നത്. പിന്നീട് ചിറ്റൂരിൽ നിന്നും തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് പോകും. ഇടുക്കി മുൻ എംഎൽഎയും ഇടുക്കി പ്രഥമ ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റ്യാനിയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും









0 comments