കാലവര്‍ഷം നേരത്തെ പിൻവാങ്ങുന്നുവോ; ആശങ്ക ഉയര്‍ത്തി ഉപഗ്രഹ ചിത്രങ്ങൾ

ന്യൂഡൽഹി:രാജ്യത്ത് മഴക്കാലം നേരത്തെ തീര്‍ന്ന് പോവുകയാണോ എന്ന് ആശങ്ക. മഴ മാറി നിന്നതും ചൂട് കൂടുന്നതും മാത്രമല്ല മഴ മേഘങ്ങൾ തന്നെയും അപ്രത്യക്ഷമായതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഉപഗ്രഹങ്ങളിൽ നിന്നുള്ള ബഹിരാകാശ ചിത്രങ്ങളിൽ ഇന്ത്യയുടെ അന്തരീക്ഷം മേഘമുക്തമായി കാണപ്പെടുന്നു. ഇത് സാധാരണ മൺസൂണിന്റെ അവസാനത്തിൽ മാത്രം ഉണ്ടാവാറുള്ള പ്രതിഭാസമാണ്.
വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യക്ക് മുകളിൽ മേഘാവൃത അന്തരീക്ഷം പൂര്‍ണമായും അപ്രത്യക്ഷമായ സാഹചര്യമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല ഈ മാറ്റം. അറബി കടലിൽ കേരള തീരത്ത് നിന്നും തുടങ്ങി പടിഞ്ഞാറൻ പസഫിക് വരെയുളള വിശാലമായ മേഖലയിൽ മഴമേഘങ്ങൾ കുറഞ്ഞു. ചൈന, ഇന്തോനേഷ്യ, സുമാത്ര എന്നിവ ഉൾപ്പെടെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിൽ കുറവ് റിപ്പോര്‍ട് ചെയ്തിരിക്കുന്നു. ശക്തമായ 'എൽ നിനോ' (El Niño) സ്വാധീനം ഈ മേഖലയെ പതിവിലും ചുട്ട് പൊള്ളിക്കയാണ്.
സപ്തംബര്‍ വരെ തുടരുന്ന മൺസൂൺ
നേരത്തെ പിൻമാറ്റം
സെപ്തംബര്‍ അവസാനം വരെ തുടരുന്നതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. പതിനഞ്ചോടെയാവും സാധാരണ ഇന്ത്യയിൽ നിന്നുള്ള പതിയെയുള്ള പിൻമാറ്റം തുടങ്ങുക. എന്നാൽ നേരത്തെ തന്നെ മൺസൂൺ മേഘങ്ങൾ കുറഞ്ഞു.

വടക്കു പടിഞ്ഞാറൻ ഇന്ത്യയ്ക്ക് മുകളിൽ രൂപപ്പെടുന്ന 'ആന്റിസൈക്ലോണിക്' (Anticyclonic) അന്തരീക്ഷ ചുഴലി സെപ്തംബര്‍ 21 ഒടെ ശക്തി പ്രാപിച്ച് വ്യവസ്ഥാപിത മൺസൂണിന്റെ പിൻമാറ്റത്തിന് വഴി ഒരുക്കും എന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ മോഡലുകളായ ഇ.സി.എം.ഡബ്ല്യു.എഫ് (ECMWF), ജി.എഫ്.എസ് (GFS) എന്നിവ പ്രവചിക്കുന്നത്. വരും ദിവസങ്ങളിലെ അന്തരീക്ഷ വ്യതിയാനങ്ങൾ കൂടി പഠിച്ച ശേഷമാവും കാലാവസ്ഥാ വകുപ്പ് മൺസൂൺ പിൻമാറ്റം ഔദ്യോഗികമായി പ്രവചിക്കുക. ഇതിനൊക്കെ മുൻപേ തന്നെ മഴ മേഘങ്ങളിൽ വൻ കുറവ് സംഭവിച്ചു.
കേരളത്തിൽ കുറഞ്ഞത്
കാൽ ഭാഗത്തോളം
ഇടവപ്പാതി എന്നു വിളിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവര്‍ഷം കേരളത്തിൽ ഇത്തവണ കാൽ ശതമാനത്തോളം കുറവാണ് പെയ്തിറങ്ങിയത്. മഴയിൽ 24 ശതമാനം കുറവ് രേഖപ്പെടുത്തി. 1806.4 മില്ലി മീറ്ററാണ് ഇതുവരെ ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 1371.6 മില്ലി മീറ്റര്‍ മാത്രമാണ്. സെപ്തംബര്‍ 30 വരെ തുടരുന്നതാണ് കേരളത്തിൽ കാലവര്‍ഷം.
ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ കാറ്റുകൾ അടിച്ചെത്തിക്കുന്ന കാലവര്‍ഷത്തിന്റെ പ്രവേശന കവാടമാണ് കേരളം. ആവശ്യമായതിന്റെ 70 ശതമാനം മഴയും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് ലഭിക്കേണ്ടത്. ഇന്ത്യയിലെ തന്നെ കാർഷിക മേഖലയും ജലസ്രോതസ്സുകളും കുടിവെള്ള ലഭ്യതയും പ്രധാനമായും തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.









0 comments