ഇറാനുമായി പ്രാഥമിക സമാധാന കരാർ ഉടൻ; യുദ്ധം അവസാനിക്കുന്നതായി ട്രംപ്

ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രാഥമിക കരാർ ഉടൻ ഉണ്ടായേക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായി അറിയിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. ഇറാനുമായി വലിയൊരു ഒത്തുതീർപ്പിലെത്തിയെന്നും ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ കരാർ സംബന്ധിച്ച വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും ഒന്നും ഇതുവരെ അന്തിമമായിട്ടില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സ്റ്റേറ്റ് ടിവിയോട് പ്രതികരിച്ചത്.
ഇറാൻ ഒരിക്കലും ഒരു ആണവായുധം നിർമിക്കില്ല എന്ന വ്യവസ്ഥയിലാണ് ഈ കരാർ രൂപീകരിച്ചിരിക്കുന്നത് എന്ന് ട്രംപ് പറഞ്ഞു. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, പ്രകൃതിവാതക കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തിരുന്നു. കരാർ ഒപ്പിട്ടാലുടൻ ഈ പാത തുറക്കുമെന്നും, രേഖകൾ ഏതാണ്ട് തയ്യാറാണെന്നും യൂറോപ്പിൽ വെച്ച് വളരെ പെട്ടെന്ന് തന്നെ ഇതിൻ്റെ ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്നും ട്രംപ് അറിയിച്ചു. ഗൾഫ് സഖ്യകക്ഷികളുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും സംസാരിച്ചെന്നും മിഡിൽ ഈസ്റ്റ് മുഴുവൻ ഇതിൽ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കരാറിൻ്റെ ഭൂരിഭാഗം ഭാഗങ്ങളും തയ്യാറായിരുന്നെങ്കിലും അവസാന നിമിഷം യുഎസ് ചില അമിതമായ ആവശ്യങ്ങളും പുതിയ നിബന്ധനകളും മുന്നോട്ട് വെച്ചതായി ഇറാൻ ആരോപിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ മറികടന്നുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ ഇറാനെ കഠിനമായി ആക്രമിക്കുമെന്നും 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള എണ്ണ അടിസ്ഥാന സൗകര്യങ്ങൾ പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ എണ്ണ കയറ്റുമതി ഒന്നുകിൽ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും ഉണ്ടാവില്ലെന്ന് ഇറാന്റെ സൈന്യവും, യുഎസ് നടപടികൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗാലിബാഫും മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഗൾഫിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടന്നിരുന്നു. ദക്ഷിണ ഇറാനിലെ സൈനിക, റഡാർ കേന്ദ്രങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയപ്പോൾ, ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിൽ ഒരു 11 വയസ്സുകാരിക്ക് പരിക്കേൽക്കുകയും ജോർദാൻ 20 ഇറാനിയൻ മിസൈലുകൾ വെടിവെച്ചിടുകയും ചെയ്തു.
അതിനിടെ, ഒമാനിൽ ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ തടയാൻ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനിടെ, യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെ രക്ഷപ്പെടുത്തി. ഇറാന്റെ എണ്ണ വരുമാനം തടയാൻ യുഎസ് സൈന്യം ഇതുവരെ ഒമ്പത് കപ്പലുകൾക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ത്യൻ നാവികരുടെ മരണത്തെത്തുടർന്ന് അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
സമാധാന ചർച്ചകളുടെ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.4 ശതമാനം ഇടിഞ്ഞ് ബാരലിന് 89 ഡോളർ നിലവാരത്തിലെത്തി. ഈ കരാറിൽ തങ്ങൾ നേരിട്ട് ഒരു കക്ഷിയല്ലെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്, എങ്കിലും ഇറാന്റെ ആണവ സൗകര്യങ്ങൾ തകർക്കാനും ഭീകരവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനുമുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇരുവിഭാഗത്തോടും യുദ്ധത്തിൽ നിന്ന് പിന്മാറാനും സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments