ഗാസയിൽ വെടിനിർത്തൽ; ഇസ്രയേൽ ഘട്ടംഘട്ടമായി പിൻവാങ്ങും: സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

വാഷ്ങ്ടൺ: ഗാസയിൽ ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും പൂർണമായി നിരായുധീകരിക്കാനുള്ള കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രപരമായ സമാധാന കരാറാണ് ലക്ഷ്യമെന്നും അത് സാധ്യമാകുന്ന മുറയ്ക്ക് ഇസ്രയേൽ സേനയെ ഗാസയിൽ നിന്നും ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇതിന് ശേഷം പുതിയ പലസ്തീൻ സർക്കാർ രൂപീകരിക്കും. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അവകാശപ്പെട്ടത്.
ഗാസയിലെ യുദ്ധാനന്തര ഭരണം, ഗാസയുടെ പുനർനിർമാണം, ശാന്തവും സ്ഥിരവുമായ അന്തരീക്ഷം തിരികെയെത്തിക്കൽ എന്നിവ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സ്ഥാപനമായ 'ബോർഡ് ഫ് പീസു'മായാണ് കരാറിലെത്തിയത്. കരാർ വളരെ ശ്രദ്ധയോടെ ഘട്ടം ഘട്ടമായി നടപ്പിലാക്കും. നിരായുധീകരണം നടക്കുമ്പോൾ ഇസ്രയേൽ സൈന്യം ഘട്ടം ഘട്ടമായി പിൻവാങ്ങുമെന്ന് സമ്മതിച്ചതായും ട്രംപ് ട്രൂത്തിൽ കുറിച്ചു.
ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ്' പലസ്തീൻ പൊലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഗാസയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുലർത്താനുള്ള തന്റെ ഇരുപതിന പദ്ധതിയിലെ സുപ്രധാന ചുവടുവയ്പ്പാണ് ബോർഡ് ഓഫ് പീസുമായുള്ള കരാർ എന്ന് ട്രംപ് പറയുന്നു. എന്നാൽ ട്രംപിന്റെ പരാമർശങ്ങളെക്കുറിച്ചോ ഗാസയിലെ നിരായുധീകരണത്തെക്കുറിച്ചോ ഹമാസിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.










0 comments