print edition ഇറാനിൽ മരണമഴ; മരണം 1500, ഒരുലക്ഷംപേർ പലായനം ചെയ്‌തു

തെഹ്റാനിലെ സെഹ്റാന്‍ ഓയില്‍ ഡിപ്പോയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം.photo: AFP
തെഹ്‌റാൻ : ഇറാനില്‍ തുടര്‍ച്ചയായി പത്താംദിനവും യുഎസ്–-ഇസ്രയേൽ സഖ്യം തുടരുന്ന നിഷ്‌ഠുരമായ വ്യോമാക്രമണങ്ങളിൽ വൻ നാശനഷ്‌ടങ്ങളും ജീവഹാനിയും. കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നു. ഞായറാഴ്‌ച ഇസ്‌ഫഹാൻ പ്രവിശ്യയിൽ മാത്രം 11 പേരും നജാഫാബാദിൽ ഇരട്ട മിസൈൽ ആക്രമണത്തിൽ ഇരുപതുപേരും കൊല്ലപ്പെട്ടു. തെഹ്‌റാനിലും അൽബോർസിലുമുള്ള എണ്ണ സംഭരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നാല് ടാങ്കർ ഡ്രൈവർമാരും കരാജിലെ ഫർദിസ് ഓയിൽ ഡിപ്പോയിലെ സ്‌ഫോടനത്തിൽ ആറ് പേരും കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
തെഹ്‌റാനിലെ ഷാരൻ, ഷാർ റേ ഫെസിലിറ്റികൾ, കരാജ് നഗരത്തിലെ ഇന്ധന സംഭരണശാലകൾ, തെക്കൻ ഇറാനിലെ ഖേഷം ദ്വീപിലുള്ള ശുദ്ധജല പ്ലാന്റ് എന്നിവ തകർക്കപ്പെട്ടു. ഇസ്‌ഫഹാൻ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ എഫ്-14 യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. മെഹ്‌റാബാദ് വിമാനത്താവളത്തിലെ ഖുദ്‌സ് ഫോഴ്‌സിന്റെ 16 വിമാനങ്ങളും തകർത്തു. ഇതുവരെയുള്ള ആക്രമണങ്ങളിൽ 7,943 വീടുകളും 1,617 വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെ 9,669 കെട്ടിട സമുച്ചയങ്ങൾ തകർന്നു. ലക്ഷത്തോളം പേർ പലായനംചെയ്‌തു.
ശുദ്ധജല പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണം മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഇതിന് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വിദേശ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. അതേസമയം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയെ വധിക്കുമെന്ന് ഇസ്രയേൽ സൈന്യം വീണ്ടും ഭീഷണി മുഴക്കി.
പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതായും വധഭീഷണിയുള്ളതിനാൽ പേര് പുറത്തുവിടാത്തതാണെന്നും റിപ്പോർട്ടുണ്ട്.
സൗദിയില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
ദുബായ് സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് ഗവര്‍ണറേറ്റില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യൻ പൗരനും ബംഗ്ലാദേശ് സ്വദേശിയും കൊല്ലപ്പെട്ടു. 12 ബംഗ്ലാദേശ് പൗരര്‍ക്ക് പരിക്കേറ്റു. ഗള്‍ഫില്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെടുന്നത്. പ്രമുഖ മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിങ് കമ്പനിയുടെ ലേബര്‍ ക്യാമ്പിൽ ഞായറാഴ്‌ച ഉച്ചക്കുശേഷം മിസൈല്‍ പതിച്ചാണ് ദുരന്തമെന്ന് സൗദി സിവില്‍ ഡിഫന്‍സ് എക്‌സില്‍ അറിയിച്ചു.










0 comments