പലസ്തീനുവേണ്ടി പ്രതിഷേധം: കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്കു നേരെ നടപടി

ന്യൂയോർക്ക് : പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയുമായി ന്യൂയോർക്കിലെ കൊളംബിയ സർവകലാശാല. കഴിഞ്ഞ വർഷം നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. കാമ്പസിനകത്തെ ഹാമിൽട്ടൺ ഹാളിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ചില വിദ്യാർഥികളെ പുറത്താക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ട്രംപ് സർവകലാശാലയ്ക്ക് നൽകിവന്നിരുന്ന 400 മില്യൺ ഡോളറിന്റെ ഫെഡറൽ ഗ്രാന്റും മറ്റ് കോൺട്രാക്ടുകളും നിർത്തലാക്കിയത്. കാമ്പസിലെ ജൂത വിരോധത്തിനെതിരെയുള്ള അധികൃതരുടെ സമീപനം കാരണമാണ് ഗ്രാന്റ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പലസ്തീൻ അനുകൂല പ്രതിഷേധം നടത്തുന്നത് ജൂതവിരോധികളാണെന്നാണ് ട്രംപിന്റെ കണ്ടെത്തൽ.
ചില വിദ്യാർഥികൾ പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിനു പിന്നാലെ മറ്റൊരു വിഭാഗം ഇസ്രയേൽ അനുകൂല പ്രതിഷേധവും നടത്തിയിരുന്നു. വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ, താൽക്കാലികമായി ബിരുദം റദ്ദാക്കുക തുടങ്ങിയ നടപടികളാണ് യൂണിവേഴ്സിറ്റി സ്വീകരിച്ചിരിക്കുന്നത്.
എത്ര നാളത്തേക്കാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. വിദ്യാർഥികളുടെ പേരും പുറത്തുവിട്ടിട്ടില്ല. നേരത്തെ പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നാടുകടത്തുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റിയുടെ നടപടി










0 comments