ബിജെപി നേതാക്കൾക്കും ഐടി സെല്ലിനും എതിരെ എപ്പോൾ കേസെടുക്കും?: എഫ്ഐആറിനെ ചോദ്യം ചെയ്ത് അഭിജിത് ദീപ്കെ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്നാരോപിച്ച് പെൺകുട്ടിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. രാജ്യത്ത് രണ്ട് നിയമമാണോ നിലനിൽക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്ന ബിജെപി നേതാക്കൾക്കും ഐടി സെൽ അംഗങ്ങൾക്കുമെതിരെ എന്തുകൊണ്ടാണ് സമാനമായ നടപടി സ്വീകരിക്കാത്തതെന്നും ചോദ്യമുന്നയിച്ചു.
പ്രധാനമന്ത്രി പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലിന് താഴെ റീലിൽ മാത്രമാണോ മാപ്പ് നൽകുന്നത്, അതോ കേസുകളും പിൻവലിക്കുമോ? എന്ന് ദീപ്കെ കമന്റ് ചെയ്തു. വർഷങ്ങളായി സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അതിരൂക്ഷമായി അധിക്ഷേപിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സഹ എംപിയെ അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെയും, കാമറാമാന് നേരെ അസഭ്യം പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കേസെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ദീപ്കെയുടെ വിമർശനം. സാധാരണക്കാരായ യുവാക്കൾക്ക് ഒരു നിയമവും, ബിജെപി നേതാക്കൾക്ക് മറ്റൊരു നിയമവുമാണ് രാജ്യത്തുള്ളതെന്ന് സിജെപി കുറ്റപ്പെടുത്തി.










0 comments