ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി: ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവ് റദ്ദാകും

photo credit: X
വാഷിങ്‌ടൺ: ഇന്ത്യൻ സർക്കാർ ദശലക്ഷങ്ങൾ ചെലവഴിച്ച് വികസിപ്പിക്കുന്ന ഇറാനിലെ ചബഹാർ തുറമുഖത്തിന് നൽകിയ ഉപരോധ ഇളവുകൾ റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുമ്പോഴും കേന്ദ്രസർക്കാർ മൗനത്തിൽ. വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകമാണ്. ഇന്ത്യയെ മധ്യ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ സഹായകമായ തുറമുഖത്തിന് വിലക്ക് വരുന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാണ്. ഇറാന്റെ എണ്ണകയറ്റുമതിയ്‌ക്കുള്ള ഉപരോധം സമ്പൂർണ്ണമാക്കാൻ സമ്മർദ്ദനയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് പുതിയ ഉപരോധ കരാറിൽ ഒപ്പിട്ടത്.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും 2016-ലെ ത്രികക്ഷി കരാറിന് കീഴിലാണ് ചബഹാർ തുറമുഖത്ത് ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഇന്ത്യ വികസിപ്പിച്ചത്. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് മനസിലാക്കണമെന്ന് ബൈഡൻ ഭരണകൂടം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ട്രംപിന്റെ പുതിയ ഉത്തരവിലൂടെ റദ്ദ് ചെയ്യപ്പെടുന്നത്.











0 comments