കാനഡയിലേക്ക് പോകുന്നവരിൽ നാലിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികളുടെയും അപേക്ഷ തള്ളി; കടുത്ത നിയന്ത്രണം

എഐ നിർമിത പ്രതീകാത്മക ചിത്രം
ടൊറന്റോ: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കാനഡ നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് ഇന്ത്യൻ വിദ്യാർഥികൾക്ക്. കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകളിൽ നാലിൽ മൂന്നും (74%) തള്ളിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായിരുന്ന കാനഡയുടെ ആകർഷണം കുറഞ്ഞതായും റിപ്പോർട്ടുണ്ട്. വിദ്യാർഥി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാനഡ സ്റ്റഡി പെർമിറ്റുകൾ നൽകുന്നതിൽ കഴിഞ്ഞ രണ്ട് വർഷമായി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
2025 ഓഗസ്റ്റിൽ കനേഡിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകളിൽ 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റിൽ ഇത് 32% മാത്രമായിരുന്നു. മൊത്തത്തിലുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകളിലെ നിരസിക്കൽ നിരക്ക് ഇരു മാസങ്ങളിലും ഏകദേശം 40% ആയിരുന്നു.
എന്നാൽ, ഇന്ത്യൻ വിദ്യാർഥികളുടെ നിരസിക്കൽ നിരക്ക് വളരെ കൂടുതലാണ്. 2025 ഓഗസ്റ്റിൽ 1000-ൽ അധികം അപേക്ഷകൾ അംഗീകരിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരസിക്കൽ നിരക്ക് ഇന്ത്യക്കാർക്കാണ്. കാനഡയിൽ സ്റ്റഡി പെർമിറ്റിനായി സമർപ്പിച്ച 1,550 അപേക്ഷകളിൽ തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു.
ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു. തട്ടിപ്പുകൾ തടയാൻ വെരിഫിക്കേഷൻ സംവിധാനം ശക്തമാക്കിയതായും അപേക്ഷകർ പാലിക്കേണ്ട സാമ്പത്തിക മാനദണ്ഡങ്ങൾ വർധിപ്പിച്ചതായും കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾക്കിടെയാണ് വിസ നിരസിക്കൽ നിരക്ക് വർധിക്കുന്നത്.










0 comments