കേംബ്രിഡ്‌ജിൽ വീണ്ടും പലസ്തീൻ അനുകൂല പ്രക്ഷോഭം

ലണ്ടൻ: കേംബ്രിഡ്‌ജ് സർവകലാശാലയിൽ വീണ്ടും പലസ്തീൻ അനുകൂല വിദ്യാർഥികളുടെ ടെന്റ് കെട്ടി പ്രതിഷേധം. ഗാസയിലെ വംശഹത്യക്ക് ഇസ്രയേലിന് സഹായം നൽകുന്ന ആയുധക്കമ്പനികളുമായി സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം പുനരാരംഭിച്ചത്. വെള്ളിയാഴ്ച ട്രിനിറ്റി കോളേജിന് പുറത്ത് ടെന്റ് കെട്ടി പ്രതിഷേധം ആരംഭിച്ചെങ്കിലും തിങ്കൾ രാവിലെ സർവകലാശാല കോടതിയുടെ ഇടക്കാല വിധി സമ്പാദിച്ച് ഇവരെ പുറത്താക്കി. ഇതോടെ വിദ്യാർഥികൾ സർവകലാശാലയ്ക്ക് കീഴിലെ സെന്റ് ജോൺസ് കോളേജിലേക്ക് പ്രതിഷേധം മാറ്റിയതായി സർവകലാശാലയിലെ വിദ്യാർഥികളുടെ പത്രം ‘വാഴ്‌സിറ്റി’ റിപ്പോർട്ട് ചെയ്തു.
മുമ്പ് ഇസ്രയേലിന് ആയുധം നൽകുന്ന കമ്പനികളുമായി ഗവേഷണവും നിക്ഷേപവുമടക്കമുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഒരു മാസത്തിലേറെക്കാലം ടെന്റ് കെട്ടി പ്രതിഷേധിച്ചിരുന്നു. പുനഃപരിശോധിക്കാമെന്ന സർവകലാശാലയുടെ ഉറപ്പ് പാഴ്‌വാക്കായി. ഇതോടെയാണ് കേംബ്രിഡ്‌ജ് ഫോർ പലസ്തീൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം പുനരാരംഭിച്ചത്.










0 comments