ബോണ്ടി ബീച്ച് വെടിവയ്പ്; ആക്രമണത്തിന് പിന്നിൽ അച്ഛനും മകനുമെന്ന് റിപ്പോർട്ട്; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്കും സുരക്ഷ ശക്തമാക്കി

സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിന് പിന്നിൽ അച്ഛനും മകനുമെന്ന് പൊലീസ്. ആക്രമണത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതോളം പേർക്ക് പരിക്കേറ്റു.
അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. കറുത്ത പാന്റ്‌സും വെള്ള ഷർട്ടും ധരിച്ച് ഒരു മരത്തിന് മറവിൽനിന്ന് വെടിയുതിർത്തയാളെ പിന്നിലൂടെ ചെന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി അതേ തോക്കുകൊണ്ട് വെടിവയ്‌ക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
50 വയസ്സുള്ള ആളാണ് പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടത്. 24 വയസുകാരനെ മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളാണ് തോക്കിന്റെ ഉടമയാണെന്നും ഇയാളുടെ പേരിൽ പേരിൽ ആറ് തോക്കുകൾ കൂടിയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. രണ്ട് അക്രമികളും ചേർന്ന് 50 റൗണ്ടിലേറെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അതേസമയം, ജൂതരുടെ ആഘോഷമായ ‘ഹനൂക്കാ’ വേളയിൽ ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി. ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ജൂത കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എട്ടുദിവസം നീണ്ട ഹനൂക്കാ ആഘോഷം ഞായറാഴ്ചയാണ് തുടങ്ങിയത്.









0 comments