ബാലിയിൽ ബോട്ടപകടം; നാല് മരണം: 38 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിക്ക് സമീപം യാത്രാ ബോട്ട് മുങ്ങി നാല് മരണം. അപകടത്തിൽ 38 പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായി സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് കിഴക്കൻ ജാവ പ്രവിശ്യയിലെ ബന്യുവാംഗി തുറമുഖത്ത് നിന്ന് ബാലിയിലേക്ക് 65 പേരുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. കെഎംപി ടുനു പ്രതാമ ജയ എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും 22 വാഹനങ്ങളുമുണ്ടായിരുന്നതായി ഏജൻസി അറിയിച്ചു. ബന്യുവാംഗിയിൽ നിന്ന് പുറപ്പെട്ടതിന് അരമണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപ്പെട്ടതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ ഒഴുക്കും കാറ്റും തിരച്ചിലിന് തടസമാകുന്നുണ്ടെന്ന് ഏജൻസി കൂട്ടിച്ചേർത്തു.
17,000-ത്തിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഫെറികൾ ആളുകൾ സ്ഥിരമായി സമീപിക്കുന്ന ഗതാഗത മാർഗമാണ്. മതിയായ ജീവൻ രക്ഷാ ഉപകരണങ്ങളില്ലാതെയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതെ കപ്പലുകളിൽ അമിതഭാരം കയറ്റിയും നിരവധി അപകടങ്ങൾ പ്രദേശത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. 2023-ൽ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് സമീപം ഒരു കടത്തുവള്ളം മറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടിരുന്നു.










0 comments