ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിനെതിരായ നിലപാട് മയപ്പെടുത്തി ഇന്ത്യ

വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ പ്രസക്തി ചോദ്യം ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച'ബോർഡ് ഓഫ് പീസ്' (Board of Peace) യോഗത്തിൽ ഇന്ത്യ നിരീക്ഷക രാഷ്ട്രമായി പങ്കെടുത്തു.ഗാസയിലെ പുനർനിർമ്മാണമാണ് പ്രാഥമിക ലക്ഷ്യമെന്ന് പറഞ്ഞ് രൂപം നൽകിയ ബോര്‍ഡിനെ ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി മാറ്റാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്.ഇതിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നതോടെ ഇന്ത്യ കരുതലോടെ അകന്നു നിന്നു.എങ്കിലും ഇപ്പോൾ നീരീക്ഷക രാജ്യങ്ങളുടെ നിരയിൽ അണി ചേര്‍ന്നു.
ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം പുനഃപരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയംഫെബ്രുവരി 12ന് പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ 19ന് നടന്ന യോഗത്തിൽയുഎസിലെ ഇന്ത്യൻ എംബസി ചാർജ് ഡി'അഫയേഴ്സ് നാംഗ്യ സി.ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തിലും വ്യാപാര കരാറിലും അമേരിക്കൻ താത്പര്യങ്ങൾക്ക് കീഴടങ്ങിയതിന് പിന്നാലെയാണ് പങ്കാളിത്തം.
ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ട്രംപ് അവതരിപ്പിച്ച ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് സമാനമായ ഒരു സംഘടനയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ.ഐക്യ രാഷ്ട്ര സഭ ഏജൻസികൾക്ക് നൽകുന്ന സഹായങ്ങൾ യു എസ് ഭരണകൂടം മരവിപ്പിച്ചിരിക്കയാണ്.
ഐക്യരാഷ്ട്രസഭ വെറും പരാജയമാണെന്നും,അതിനേക്കാൾ വേഗതയുള്ളതും ഫലപ്രദവുമായ ഒന്നാണ് ബോർഡ് ഓഫ് പീസ് എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.ലോകാരോഗ്യ സംഘടന(WHO),യുഎൻ കാലാവസ്ഥാ ഏജൻസി(UNFCCC)തുടങ്ങി60-ഓളം ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പീസ് ബോര്‍ഡ് അവതരിപ്പിച്ചത്.
ബോര്‍ഡിന്റെ ദാവോസിലെ ലോഞ്ചിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. പാകിസ്ഥാൻ,സൗദി അറേബ്യ,യു എ ഇ,ഹംഗറി തുടങ്ങി27രാജ്യങ്ങൾ ഇതിനോടകം ബോർഡിൽ അംഗങ്ങളായിട്ടുണ്ട്.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നു.
ഇന്നലെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ ഏകദേശം 50രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിൽ,അസർബൈജാൻ,ബെലാറസ്,ഈജിപ്ത്,ഹംഗറി,ഇന്തോനീഷ്യ,ഇസ്രയേൽ,ജോർദാൻ,മൊറോക്കോ,പാകിസ്താൻ,ഖത്തർ,സൗദി അറേബ്യ,തുർക്കി,യുഎഇ,ഉസ്ബെക്കിസ്ഥാൻ,വിയറ്റ്നാം എന്നിവയുൾപ്പെടെ 27രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്.
അതേസമയം ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷകരായി പങ്കെടുത്തു. ഫ്രാൻസ്,ജർമ്മനി തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ബോർഡിൽ അംഗത്വം എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്ഥിരാംഗമാകാൻ 100കോടി ഡോളർ നൽകണമെന്ന വിചിത്രമായ വ്യവസ്ഥയും ട്രംപിന് മാത്രമുള്ള 'വീറ്റോ'അധികാരവും ബോര്‍ഡിന്റെ പ്രത്യേകതയാണ്.










0 comments