ഭോട്ടെ കോസി പ്രളയം: വിദേശ രക്ഷാപ്രവർത്തകരെ അനുവദിക്കില്ലെന്ന തീരുമാനം തിരുത്തി നേപ്പാൾ

Photo Credit: Reuters
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിന് പിന്നാലെ വിദേശ രക്ഷാപ്രവർത്തന സംഘങ്ങളെ അനുവദിക്കില്ലെന്ന തീരുമാനം തിരുത്തി നേപ്പാൾ സർക്കാർ. പ്രളയത്തിൽ തങ്ങളുടെ പൗരന്മാരെ കാണാതായതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ശക്തമായ നയതന്ത്ര സമ്മർദം ചെലുത്തിയതോടെയാണ് നേപ്പാളിന്റെ ഈ പിന്മാറ്റം.
സ്വന്തം രക്ഷാപ്രവർത്തകർക്ക് ദൗത്യം ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്നു നേപ്പാൾ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ, ടണലുകളിലെ രക്ഷാപ്രവർത്തനം, ഫോറൻസിക് പരിശോധനകൾ, ഡിഎൻഎ പരിശോധന എന്നിവയ്ക്കായി പരിമിതമായ രീതിയിൽ അന്താരാഷ്ട്ര സഹായം അനുവദിക്കാൻ പിന്നീട് രാജ്യം തീരുമാനിക്കുകയായിരുന്നു.
Related News
ദേശീയ ദുരന്തനിവാരണ കേന്ദ്രത്തിന്റെ വിലയിരുത്തലിന് ശേഷം ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർക്കും സാങ്കേതിക സംഘങ്ങൾക്കും നേപ്പാൾ പ്രവേശന അനുമതി നൽകി. രസുവ, നുവാകോട്ട് ജില്ലകളിലായി പ്രളയം ബാധിച്ച 14 ജലവൈദ്യുത പദ്ധതികളുടെ ടണലുകളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിലാകും വിദേശ സംഘങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
അപ്പർ തൃശൂലി-1, രസുവാഗഢി, മൈലുങ് ഖോല, ലാങ്താങ് ഖോല, തൃശൂലി-3ബി തുടങ്ങിയ പ്രധാന പദ്ധതികളിലെ നിരവധി ജീവനക്കാരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ഇനിയും വിവരമൊന്നുമില്ല. വലിയ തോതിലുള്ള സാമ്പിളുകൾ പരിശോധിക്കാൻ രാജ്യത്തെ ലാബുകൾക്ക് പരിമിതി ഉള്ളതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് വിദേശ വിദഗ്ധരുടെ സഹായം അത്യാവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനൽ വ്യക്തമാക്കി.
നേപ്പാൾ പ്രളയത്തിൽ ഇതുവരെ 600ലധികം ാളുകളാണ് മരണപ്പെട്ടത് 2500ഓണം ആളുകളെ കാണാതായിട്ടുമുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത പ്രളയത്തിൽ കുറഞ്ഞത് 320 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും 400 ഓളം പേർ ചൈനയുടെ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.









0 comments