അട്ടിമറി മറികടന്ന് ബെനിൻ, കലാപകാരികളെ അടിച്ചമർത്തിയതായി സൈന്യം

ബെനിനിൽ നടന്ന അട്ടിമറി പൂർണ്ണമായും പരാജയപ്പെടുത്തിയതായി സൈനിക നേതൃത്വം. സർക്കാർ സേനയിലും കലാപകാരികളായ സൈനികരിലും "ഇരുവശത്തും ആളപായങ്ങൾ" സംഭവിച്ചു. ഒളിവിൽ കഴിയുന്ന അട്ടിമറി നേതാവിനായുള്ള തിരച്ചിൽ സുരക്ഷാ സേന തുടരുകയാണെന്നും അറിയിച്ചു.
പ്രസിഡന്റ് പാട്രിസ് ടാലോണിന്റെ സർക്കാരിനെ അട്ടിമറിച്ചതായുള്ള പ്രഖ്യപനം മണിക്കൂറുകൾ മാത്രമാണ് നീണ്ടു നിന്നത്. എന്നാൽ സൈനിക ഏറ്റുമുട്ടൽ തുടർന്നു. പശ്ചിമ ആഫ്രിക്കയിലുടനീളമുള്ള സമീപകാല അട്ടിമറി പരമ്പരയിലെ ഏറ്റവും പുതിയതായിരുന്നു ഇത്.
കലാപകാരികളായ സൈനികർ ഞായറാഴ്ച പുലർച്ചെ നഗരത്തെ ആക്രമിച്ചതായും "വിശ്വസ്തരായ സൈനികരുടെ കടുത്ത ചെറുത്തുനിൽപ്പിൽ അവരെ തുരത്തിയതായും" സർക്കാർ സെക്രട്ടറി എഡ്വാർഡ് ഔയിൻ-ഔറോ പറഞ്ഞു.

കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സൈനികർ ഞായറാഴ്ച രാവിലെ ദേശീയ ടെലിവിഷൻ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയാണ് അട്ടിമറി പ്രഖ്യാപിച്ചത്.
ലെഫ്റ്റനന്റ് കേണൽ പാസ്കൽ ടിഗ്രിയുടെ നേതൃത്വത്തിൽ എട്ട് സൈനികരാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. സർക്കാരിനെ പിരിച്ചു വിട്ടതായും സംസ്ഥാന സ്ഥാപനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായും പ്രഖ്യാപിച്ചു. ഇതിന് നേതൃത്വം നൽകിയ ടിഗ്രി ടാലോണിന്റെ സംരക്ഷണ വിഭാഗത്തിലെ അംഗമായിരുന്നു. തുടർന്ന് അദ്ദേഹം ഒരു നാഷണൽ ഗാർഡ് ബറ്റാലിയനെ നയിച്ചു.
Related News
നൈജീരിയൻ വ്യോമ, കരസേനകളുടെ പിന്തുണയോടെയാണ് ബെനിൻ സൈന്യം അട്ടിമറി പരാജയപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. അട്ടിമറി തടയാൻ സഹായിച്ചതിൽ നൈജീരിയൻ, ഐവറിയൻ സൈനികരുടെ പങ്കാളിത്തം സർക്കാർ സ്ഥിരീകരിച്ചു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബെനിൽ 1960-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം അട്ടിമറികളുടെ ചരിത്രമുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് ദശകങ്ങളായി ബെനിൻ താരതമ്യേന ശാന്തതമായി തുടരുകയായിരുന്നു. ഒരു ദശാബ്ദക്കാലമായി അധികാരത്തിൽ തുടരുന്ന ടാലോൺ അധികാരം വിടാൻ പോകുന്നതായി പ്രഖ്യാപിച്ചു. ഏപ്രിലിൽ രാജ്യം ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്.










0 comments