പശ്ചിമേഷ്യൻ സംഘർഷം: ബംഗ്ലാദേശിൽ ടെലികോം സേവനങ്ങൾ നിലയ്ക്കുന്നു; തിരിച്ചടിയായി ഇന്ധനക്ഷാമം

പ്രതീകാത്മക ചിത്രം
ധാക്ക: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി ബംഗ്ലാദേശിനെ കടുത്ത ഇരുട്ടിലാക്കുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ടെലികോം സേവനങ്ങൾ വൻതോതിൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
മൊബൈൽ ടവറുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഡീസൽ ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ടത് ബംഗ്ലാദേശ് പോലുള്ള വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
രാജ്യത്തെ മൊബൈൽ ടവറുകളിൽ ഭൂരിഭാഗവും വൈദ്യുതി തടസ്സപ്പെടുമ്പോൾ ബാക്കപ്പ് സംവിധാനമായി ഡീസൽ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്ത് ഡീസലിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ആശയവിനിമയ ശൃംഖല ഏതുനിമിഷവും നിലച്ചേക്കാവുന്ന അവസ്ഥയിലാണ്.
പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്റർനെറ്റ്, ബാങ്കിംഗ് സേവനങ്ങളെയും ഇത് ബാധിക്കുമെന്ന് ടെലികോം കമ്പനികൾ മുന്നറിയിപ്പ് നൽകി. എണ്ണവില കുതിച്ചുയരുന്നതും വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന കുറവും ബംഗ്ലാദേശ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഭരണകൂടം നൽകുന്ന സൂചന.










0 comments