ഓപ്പറേഷൻ റദ് ഉൽ ഫിത്‍ന: ബലൂചിസ്ഥാനിൽ കൊല്ലപ്പെട്ടത് 216 ഭീകരവാദികളും 22 സൈനികരുമെന്ന് പാകിസ്ഥാൻ സൈന്യം

ഇസ്ലാമാബാദ് : ബലൂചിസ്ഥാൻ പ്രവിശ്യയിൽ പല സ്ഥലങ്ങളിലും നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നാലെ നടന്ന സൈനിക നടപടിയിൽ 216 തീവ്രവാദികളും 36 സാധാരണക്കാരും 22 സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം വ്യാഴാഴ്ച അറിയിച്ചു. ജനുവരി 26 ന് ആരംഭിച്ച റദ്-ഉൽ - ഫിത്‍ന-1 എന്ന കോഡ് നാമത്തിലുള്ള ഓപ്പറേഷൻ പൂർത്തിയാക്കിയതായി പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പ്രസ്താവനയിൽ അറിയിച്ചു. തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ച രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് പഞ്ച്ഗുരിലും ഹർണായി ജില്ലയിലെ ചില പ്രദേശങ്ങളിലും ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. ഓപ്പറേഷനിൽ 216 ഭീകരവാദികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 സാധാരണക്കാരും സുരക്ഷാ സേനയിലെയും നിയമ നിർവ്വഹണ ഏജൻസികളിലെയും 22 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിർത്തിവച്ചിരുന്ന റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി പാകിസ്ഥാൻ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച മുതൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ ക്വറ്റയിൽ നിന്നുള്ള എല്ലാ റെയിൽ ഗതാഗതവും നിർത്തിവച്ചത്. ആക്രമണങ്ങളിൽ നിരവധി റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.










0 comments