ad
Deshabhimani

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഊബറും ജീവനക്കാരെ കുറയ്ക്കുന്നു

Tech Layoff

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 23, 2026, 05:09 PM | 2 min read

മുംബൈ : ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് വിഭാഗത്തിൽ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് ആ​മസോൺ. പുനഃസംഘടനയുടെ ഭാഗമായി ഇ-കോമേഴ്സ് ഭീമനായ ആമസോൺ ഏകദേശം 16,000 കോർപ്പറേറ്റ് തസ്തികകൾ നിർത്തലാക്കി മാസങ്ങൾക്കുള്ളിലാണ് ഈ പുതിയ നീക്കം.


ഇത്തവണ എത്ര ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നാണ് കമ്പനിയുടെ ന്യായീകരണം. നെക്സ്റ്റ് ജെൻ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്ന ആമസോണിന്റെ എജിഐ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടീമുകളെയാണ് ഈ തീരുമാനം ബാധിക്കുക. ജീവനക്കാരുടെ എണ്ണം കുറച്ചെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ഏറ്റവും വലിയ ദീർഘകാല മുൻഗണനയായി തുടരുമെന്ന് ആമസോൺ ആവർത്തിച്ചു.


എജിഐ യൂണിറ്റിലെ നേതൃത്വ മാറ്റങ്ങൾക്ക് ശേഷമാണ് പുതിയ കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നത്. ഈ വിഭാഗത്തിൽ മേൽനോട്ടം വഹിച്ചിരുന്ന പ്രധാന എക്സിക്യൂട്ടീവുകൾ മാറിയതോടെ ഈ വർഷം ആദ്യം സീനിയർ വൈസ് പ്രസിഡന്റ് പീറ്റർ ഡിസാന്റിസിന്റെ കീഴിൽ ആമസോൺ എഐ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിച്ചിരുന്നു.


സിലിക്കൺ വാലിയിലുടനീളം വളർന്നുവരുന്ന ഒരു പ്രവണതയെയാണ് ഇത് അടിവരയിടുന്നത്. സാങ്കേതികവിദ്യ കമ്പനികൾ ഒരുവശത്ത് എഐ അടിസ്ഥാന സൗകര്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുക്കുമ്പോൾ, മറു വശത്ത് പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുകയാണ്.


ആമസോണിന് പുറമെ ആഗോളതലത്തിൽ പ്രിയമേറിയ ടാക്സി സർവീസ് കമ്പനിയായ ഊബറും പ്രവർത്തനങ്ങളിലുടനീളം എഐയുടെ ഉപയോഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റമർ സർവീസ് വിഭാഗത്തിലെ 10 ശതമാനത്തോളം ജീവനക്കാരെയാണ് ഊബർ പിരിച്ചുവിടാനൊരുങ്ങുന്നത്. പ്രവർത്തനങ്ങൾ ലളിതമാക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഈ നീക്കമെന്നും കസ്റ്റമർ സർവീസ് ഇടപെടലുകളിൽ ഭൂരിഭാഗവും ഇനി എഐ കൈകാര്യം ചെയ്യുമെന്നും കമ്പനി അറിയിച്ചു.


പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് മാത്രമല്ല ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും എഐ ഉപയോഗിക്കുന്ന കമ്പനികളുടെ പട്ടികയിലേക്ക് ഊബറും ഇതോടെ ചേർന്നിരിക്കുകയാണ്. മുൻപ് മനുഷ്യർ ചെയ്തിരുന്ന ജോലികൾ ജനറേറ്റീവ് എഐ കൈകാര്യം ചെയ്യാൻ തുടങ്ങിക്കഴിഞ്ഞു. എഐയുടെ ഈ കടന്നുവരവോടെ പ്രത്യാഘാതം ഏറ്റവുമാദ്യം പ്രതിഫലിച്ച മേഖലകളിലൊന്നായി കസ്റ്റമർ സപ്പോർട്ട് മാറി.


എഐയെ ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യയായി കാണുന്നതിന് പകരം കമ്പനികൾ അതിൽ മാത്രമായി ടീമുകളെ പുനർരൂപകൽപ്പന ചെയ്യുകയാണ്. ഇത് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുമെങ്കിലും കസ്റ്റമർ സപ്പോർട്ട്, അഡ്മിനിസ്ട്രേഷൻ, ബാക്ക് ഓഫീസ് തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home