അബ്ദുറഹീമിന്റെ മോചനം വൈകും; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളും. കേസ് വീണ്ടും നീട്ടിവെച്ച് റിയാദിലെ കോടതി. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്. ഈ മാസം 11 കേസ് പരിഗണിക്കാനിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ജനുവരി 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഫെബ്രുവരി 11ലേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഇത് എട്ടാം തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്.
2006ലാണ് അബ്ദുൾ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയശേഷം 2024 നവംമ്പർ 12ന് ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ഇസ്‌കാനിലുള്ള ജയിലിലെത്തി റഹിമിനെ നേരിൽ കണ്ടിരുന്നു.
മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. മലയാളികൾ ഒന്നാകെയാണ് ഈ തുക ശേഖരിച്ചത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.









0 comments