ആറ് വിരലുകളുള്ള ഡീപ്ഫെയ്ക്കുമായി പ്രണയത്തിലായി; മുതിർന്ന സൈക്കോളജിസ്റ്റിന് നഷ്ടമായത് 1.7 കോടി രൂപ

കാൻബെറ: ആറ് വിരലുകളുള്ള ഡീപ്ഫെയ്ക്കുമായി പ്രണയത്തിലായി കോടികൾ നഷ്ടപ്പെടുത്തി 70കാരൻ. ഓസ്‌ട്രേലിയയിലെ റിട്ടയേർഡ് സൈക്കോളജിസ്റ്റായ മൈക്കിളിനാണ് ഓൺലൈൻ പ്രണയ തട്ടിപ്പിലൂടെ 1,80,000 ഡോളർ (ഏകദേശം 1.7 കോടിയോളം രൂപ) നഷ്ടമായത്. ദക്ഷിണാഫ്രിക്കയിലെ നഴ്‌സായ 'മെലാനി' (50) എന്ന വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പുകാർ ഡേറ്റിങ് ആപ്പ് വഴി മൈക്കിളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡ്, നഴ്‌സ് രജിസ്‌ട്രേഷൻ രേഖകൾ എന്നിവ വ്യാജമായി അയച്ചുകൊടുത്താണ് ഇവർ മൈക്കിളിന്റെ വിശ്വാസ്യത നേടിയത്. തുടർന്ന് അമേരിക്കൻ വനിതാ ഡോക്ടറുടെ സോഷ്യൽ മീഡിയ ചിത്രങ്ങളും യൂട്യൂബ് വീഡിയോകളും ഉപയോഗിച്ച്, വോയിസ് ക്ലോണിംഗും ഫെയ്സ്-സ്വാപ്പിംഗും വഴിയാണ് തട്ടിപ്പുകാർ ഡിജിറ്റൽ മാസ്ക് നിർമിച്ച് വീഡിയോ കോളുകളുെ ചെയ്താണ് തട്ടിപ്പുകാർ മൈക്കിളുമായി ബന്ധംസ്ഥാപിച്ചത്.
തുടർന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടപ്പോഴെല്ലാം മൈക്കിൾ പണം നൽകിക്കൊണ്ടിരുന്നു. ബാങ്കിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് മൈക്കിൾ തട്ടിപ്പുകാർക്ക് പണം കൈമാറിയത്. ഒടുവിലാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് മൈക്കിൾ തിരിച്ചറിയുന്നത്. ഉടൻതന്നെ പൊലീസിൽ പരാതിയും നൽകി. എന്നാൽ തട്ടിപ്പ് വിദേശത്ത് നിന്നായതിനാൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു.
ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഫോറൻസിക് വിദഗ്ദ്ധ ഡോ. പ്രിയങ്ക സിങ് 10 മിനിറ്റ് നീണ്ട ഇവരുടെ വീഡിയോ കോൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. യുവതിയുടെ കമ്മലുകളിൽ രൂപമാറ്റമുണ്ടായിരുന്നെന്നും, ഇരുന്നിരുന്ന കസേരയുടെ ആകൃതി മാറുന്നുണ്ടായിരുന്നെന്നും, മുഖത്ത് സ്പർശിച്ചപ്പോൾ കൈയിൽ ആറ് വിരലുകൾ ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു. ഞാൻ എന്റെ എല്ലാ സോഷ്യൽമീഡിയ അക്കൗണ്ടുകളും നിർത്തിയെന്നും ഒരാളെ നേരിട്ട് കണ്ടുമുട്ടുന്നതാണ് ഏറ്റവും നല്ല വഴിയെന്നും മൈക്കിൾ പ്രതികരിച്ചു









0 comments