ലിബിയയിൽ 50 മൃതദേഹങ്ങളുള്ള കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി

ട്രിപ്പോളി : തെക്കുകിഴക്കൻ ലിബിയയിലെ മരുഭൂമിയിൽ നിന്ന് അൻപതോളം മൃതദേഹങ്ങളുള്ള രണ്ട് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. ലിബിയയിലൂടെ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ്.
വെള്ളിയാഴ്ച തെക്കുകിഴക്കൻ നഗരമായ കുഫ്രയിലാണ് 19 മൃതദേഹങ്ങളുള്ള ആദ്യത്തെ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്തെ ഒരു ഫാമിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് സുരക്ഷാ ഡയറക്ടറേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഒരു മനുഷ്യക്കടത്ത് കേന്ദ്രത്തിലെ റെയ്‌ഡിനെ തുടർന്ന് കുഫ്രയിൽ നടത്തിയ പരിശോധനയിൽ 30 മൃതദേഹങ്ങളുള്ള മറ്റൊരു കൂട്ടക്കുഴിമാടവും കണ്ടെത്തി. 70 ഓളം പേരെ കുഴിമാടത്തിൽ അടക്കം ചെയ്തതായി സുരക്ഷാ അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ അധികൃതർ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നും 350 കി മി അകലെ 65 പേരെ അടക്കിയ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു.










0 comments