അമേരിക്കയുടെ സഹായമില്ലെങ്കിൽ ഇസ്രായേലിൻ്റെ നിലനിൽപ്പ് അപകടത്തിൽ: നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

ബെന്യാമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് Image Credit: Reuters
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നെതന്യാഹു ഇടപഴകാൻ "വളരെ ബുദ്ധിമുട്ടുള്ള ഒരാളാണ്" എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കയുടെ സഹായമില്ലെങ്കിൽ ഇസ്രായേലിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും ഓർമിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക സമാധാനക്കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വിമർശനമുന്നയിച്ചത്. നെതന്യാഹുവുമായി നടത്തിയ 28 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
"ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾക്ക് നെതന്യാഹു നമ്മളോട് വലിയ നന്ദിയുള്ളവനായിരിക്കണം. കാരണം ഇറാൻ്റെ പക്കൽ ആണവായുധമുണ്ടായിരുന്നെങ്കിൽ, ഇസ്രായേൽ ഇവിടെ രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നു. നെതന്യാഹുവിന് യാതൊരു വിവേചനബുദ്ധിയുമില്ല. ഈ ആക്രമണം കാരണം സമാധാനക്കരാർ ഒപ്പിടുന്നത് കുറച്ചു മണിക്കൂറുകൾ വൈകി."— ഡോണാൾഡ് ട്രംപ്
ഇസ്രായേൽ ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലെബനൻ പ്രതിസന്ധികളിൽ യുഎസിൻ്റെ സമാധാന ശ്രമങ്ങളെ മറികടന്ന് ഇസ്രായേൽ ലെബനനിൽ ആക്രമണം ശക്തമാക്കുന്നതിൽ ട്രംപ് കടുത്ത അതൃപ്തിയിലാണ്. സ്വിറ്റ്സർലൻഡിൽ വെച്ചാണ് ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ നിശ്ചയിച്ചിരിക്കുന്നത്.









0 comments