'ആരാധകർ' ആവശ്യപ്പെട്ടു; ഹോം ടൂറും സ്വർണങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ച യുവതിയുടെ വീട്ടിൽ വൻ കവർച്ച

യുവതി പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള ചിത്രം (Photo: NDTV)
ഭോപ്പാൽ: ഹോം ടൂറും കൈവശമുള്ള സ്വർണാഭരണങ്ങളുടെയും വിശദവിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച. പത്ത് ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിലെ വീട്ടമ്മയും യൂട്യൂബറുമായ രചന ഗുർജറിന്റെ മൊഹാനിക്കാണ് സോഷ്യൽമീഡിയയിൽ ആഡംബര വീഡിയോ പങ്കുവെച്ചത് വൻ വിനയായത്. ശനിയാഴ്ച പുലർച്ചയാണ് മോഷണം നടന്നത്.
വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ യുവതിയെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ആഭരണങ്ങളും പണവും എനർജി ഡ്രിങ്കും ഉൾപ്പടെ മോഷണം പോയി. ഏകദേശം എട്ട് മുതൽ പത്ത് ലക്ഷം രൂപ വിലയുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. പുലർച്ചെ രണ്ട് മണിയോടെ അകത്ത് കയറിയ മോഷ്ടാക്കാൾ തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു, മുഖം റെക്കോർഡ് ചെയ്യപ്പെടാതിരിക്കാൻ അവർ സിസിടിവി ക്യാമറകളുടെ ആംഗിളുകൾ വടി ഉപയോഗിച്ച് മാറ്റി വെക്കുകയും ചെയ്തതായും രചന ഗുർജർ പറയുന്നു.
സംഭവത്തിൽ കുടുംബം നർവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാവിലെ ഉറക്കമുണർന്നപ്പോഴാണ് തങ്ങളുടെ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടതെന്നും ശേഷം ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും അവർ എത്തിയശേഷമാണ് മുറിക്കുള്ളിൽ നിന്നും പുറത്ത് ഇറങ്ങിയതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മോഷ്ടാക്കാൾ സമീപ പ്രദേശത്ത് നിന്നുള്ളവരാണെന്നും വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോകളും പരിശോധിച്ചു വരികയാണ്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള രചന ഗുർജർ തന്റെ വീടും ആഭരണങ്ങളും പണവും ജീവിതശൈലിയും കാണിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വീടിന്റെ പ്രവേശന കവാടം മുതൽ മുറികൾ വരെയുള്ള വിവിധ ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. മറ്റൊരു വീഡിയോയിൽ ആഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മേശപ്പുറത്ത് വെച്ച് അതിന്റെയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിവരങ്ങൾ മോഷ്ടക്കാൾക്ക് ധാരണ ലഭിച്ചിട്ടുണ്ടാകാമെന്നും പൊലീസ് നിരീക്ഷിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.









0 comments