പ്രണയം വീട്ടുകാർ എതിർത്തു: യുവാവും യുവതിയും വിഷം കഴിച്ചുമരിച്ചു

പ്രതീകാത്മകചിത്രം
ബറേലി : പ്രണയം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിഷം കഴിച്ച യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. യുവാവ് ചികിത്സയ്ക്കിടെ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭോജിപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മക്രന്ദപൂർ ഗ്രാമത്തിലാണ് സംഭവം. മക്രന്ദപൂർ ഗ്രാമത്തിലെ വയലിൽ വിഷം കഴിച്ച നിലയിൽ രണ്ടു പേരെ കണ്ടെത്തിയതായി ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (നോർത്ത്) മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ആത മണ്ട ഗ്രാമത്തിലെ താമസക്കാരിയായ മേധ (19), മക്രന്ദപൂർ നിവാസിയായ റിങ്കു (20) എന്നിവരെ വയലിൽ ബോധരഹിതരായി കിടക്കുന്നതായി കണ്ടെത്തി. പൊലീസ് എത്തുമ്പോഴേക്കും മേധ മരിച്ചിരുന്നു, റിങ്കുവിനെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിക്കെ ശനിയാഴ്ച വൈകിട്ട് റിങ്കു മരണമടഞ്ഞതായി പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും അഞ്ച് മാസമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. ബന്ധുക്കൾ ആയതിനാൽ കുടുംബങ്ങൾ ഇവരുടെ വിവാഹത്തെ എതിർത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേധയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തുവെന്നും അവരെ ആക്രമിച്ചുവെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും റിങ്കുവിന്റെ സഹോദരൻ ബണ്ടി ആരോപിച്ചു. തുടർന്ന് ഇരുവരും വിഷം കഴിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികൾ ശേഖരിക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.










0 comments