ബ്രിക്സ് ഉച്ചകോടി; ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങും. ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനത്തിന് രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യമുണ്ട്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിങും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. സാമ്പത്തിക സഹകരണം, അതിർത്തിയിലെ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തൽ
ബ്രിക്സ് ഉച്ചകോടിയുടെ 18ാമസ് പതിപ്പിനാണ് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകുന്നത്. ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഉച്ചകോടിക്ക് ഏറെ പ്രസക്തിയുണ്ട്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ തുടരുന്ന കടന്നാക്രമണം, യുഎഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണം, ഹോർമുസ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അംഗരാജ്യങ്ങൾ ചർച്ച ചെയ്യും.
ഇതിനിടെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നതിൽ പ്രതിഷേധിച്ച ടിബറ്റൻ അനുകൂല മുദ്രാവാക്യം വിളിച്ച 5 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സെപ്റ്റംബർ 14 വരെ കരുതൽ തടങ്കലിൽ വെക്കാനാണ് തീരുമാനം. 2020-ലെ ഗാൽവാൻ സംഘർഷത്തോടെയാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ഇതിനുശേഷം ബന്ധം മെച്ചപ്പെടുത്താൻ നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.








0 comments