ലോകത്തിന്റെ മലിനീകരണ തലസ്ഥാനമായി ഉത്തര്‍ പ്രദേശിലെ ലോണി

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ലോണി. 2025-ലെ ഐക്യു എയർ (IQAir) വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരമാണിത്. ലോണിയിലെ വാർഷിക ശരാശരി PM2.5 സാന്ദ്രത ക്യൂബിക് മീറ്ററിന് 112.5 മൈക്രോഗ്രാം ആണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള സുരക്ഷിത പരിധിയേക്കാൾ 22 മടങ്ങ് അധികമാണിത്.
ലോകമെമ്പാടുമുള്ള 143 രാജ്യങ്ങളിലെ 9,400-ലധികം നഗരങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് ലോണിയുടെ ദയനീയാവസ്ഥ പുറത്തു വന്നത്. ഇന്ത്യൻ പുരാണങ്ങളിൽ രാമ-ലക്ഷ്മണന്മാരുടെ കഥകളുമായി ബന്ധപ്പെട്ടതാണ് ലോണി എന്ന ചരിത്രപ്രധാനമായ നഗരം. ഇന്ന് വാർത്തകളിൽ നിറയുന്നത് വായുമലിനീകരണത്തിന്റെ ഭയാനകമായ കണക്കുകളിലൂടെയാണ്.
ഡൽഹിക്കും പടിഞ്ഞാറൻ ഉത്തർപ്രദേശിനും ഇടയിലുള്ള ഒരു ട്രാൻസിറ്റ് പോയിന്റാണ് ലോണി. ഏഴ് ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന ലോണിയിൽ 'ചുമ' എന്നത് ഒരു സീസണൽ അസുഖമല്ല, മറിച്ച് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ശുദ്ധവായു ലഭിക്കാത്തതിനാൽ സാമ്പത്തികമായി കഴിവുള്ളവർ ലോണി വിട്ട് മറ്റ് നഗരങ്ങളിലേക്ക് താമസം മാറുകയാണ്.

ജനവാസ മേഖലകളിൽ പോലും യാതൊരു മാനദണ്ഡവുമില്ലാതെ പ്രവർത്തിക്കുന്ന ഡൈയിംഗ് യൂണിറ്റുകൾ, മെറ്റൽ പ്രോസസ്സിംഗ് യൂണിറ്റുകൾ, ഇഷ്ടിക ചൂളകൾ എന്നിവ ഈ പട്ടണത്തെ മലിനീകരണം വര്‍ധിപ്പിക്കുന്നു. ഡൽഹിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ രാത്രികാലങ്ങളിൽ രഹസ്യമായി കത്തിക്കുന്നത് ഇവിടെയാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ല.
ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള വലിയ ഹൈവേ നിർമ്മാണങ്ങൾ ലോണിക്ക് സമീപം നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള സിമന്റ് പൊടിയും മണ്ണും വായുവിൽ കലർന്ന് അന്തരീക്ഷം എപ്പോഴും മങ്ങിക്കിടക്കുന്നു (Hazy Air). സിഗ്നലുകളില്ലാത്ത റോഡുകളും ഇടുങ്ങിയ വീഥികളും കാരണം വണ്ടികൾ മണിക്കൂറുകളോളം നിരങ്ങി നീങ്ങേണ്ടി വരുന്നു. വണ്ടികൾ നിശ്ചലമായി കിടക്കുമ്പോഴും എൻജിൻ പ്രവർത്തിക്കുന്നത് വൻതോതിൽ കാർബൺ മോണോക്സൈഡ് പുറത്തുവിടാൻ കാരണമാകുന്നു.
വായു മലിനീകരണം ഭയന്ന് ആളുകൾ ബാൽക്കണികളോ ടെറസ്സോ ഉപയോഗിക്കാൻ ഭയപ്പെടുന്നു. വീടിനുള്ളിൽ പോലും ശ്വസിക്കാൻ പ്രയാസമായതിനാൽ എയർ പ്യൂരിഫയറുകൾ വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ അവയുടെ ഫിൽട്ടറുകൾ രണ്ട് മാസത്തിനുള്ളിൽ ഉപയോഗശൂന്യമാകുന്നു. മലിനീകരണം മൂലം വിളനാശം വരെ സംഭവിക്കുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നതിനെതിരെ മാത്രമായി സര്‍ക്കാര്‍ നടപടി ഒതുങ്ങുന്നു.










0 comments