print edition വനിതാസംവരണ ബിൽ; എംപിമാരുടെ പിന്തുണ തേടി പ്രധാനമന്ത്രി

ന്യൂഡൽഹി : 2029 പൊതുതെരഞ്ഞെടുപ്പിനുമുന്പ് വനിതാസംവരണം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭകളിലെയും കക്ഷിനേതാക്കൾക്ക് കത്ത് നൽകി. 16ന് വനിതാസംവരണ ബില്ലുമായിബന്ധപ്പെട്ട ഭേദഗതികൾ പാർലമെന്റിൽ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ഇടപെടൽ. ‘വിശദമായ കൂടിആലോചനകൾക്ക് ഒടുവിൽ വനിതാസംവരണം നടപ്പാക്കേണ്ട സമയമായെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. 16 മുതൽ പാർലമെന്റിൽ ഇൗ ഭേദഗതികളിൽ ചർച്ചകൾ നടക്കാൻ പോകുകയാണ്.
ഒറ്റസ്വരത്തിൽ ഇൗ ഭേദഗതികളെ പാസാക്കാൻ താങ്കളുടെ പിന്തുണയുണ്ടാകണം’– പ്രധാനമന്ത്രി കക്ഷിനേതാക്കൾക്കുള്ള കത്തിൽ അഭ്യർഥിച്ചു. ഇരുസഭകളിലെയും എല്ലാ അംഗങ്ങളും വനിതാസംവരണ നിയമ ഭേദഗതികളെ പിന്തുണയ്‌ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ അംഗങ്ങളും ഇരുസഭകളിലും നിർബന്ധമായും ഹാജരാകണമെന്ന് നിർദേശിച്ച് ബിജെപി വിപ്പ് പുറപ്പെടുവിച്ചു. വനിതാസംവരണനിയമം നടപ്പാക്കാനുള്ള പുതിയ ഭേദഗതികൾ തികച്ചും ഏകപക്ഷീയമായ രീതിയിലാണ് സർക്കാർ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടി. ലോക്സഭ, നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടിയും മണ്ഡലപുനർനിർണയം നടത്തിയും വനിതാസംവരണം നടപ്പാക്കാനാണ് നീക്കം.










0 comments