ഉൗട്ടി വനമേഖലയിലെ കാട്ടുതീ നിയന്ത്രണ വിധേയമായില്ല; ഹെലികോപ്‌ടറിൽനിന്നും വെള്ളമൊഴിച്ച് അണയ്‌ക്കാൻ ശ്രമം

ഊട്ടി പാർസൻവേലി വനമേഖലയിലെ കാട്ടുതീ, തീയണയ്ക്കാൻ ഹെലികോപ്ടറിൽ വെള്ളം കൊണ്ടുപോകുന്നു
ഗൂഡല്ലൂർ : ഉൗട്ടി വനമേഖലയിൽ പടരുന്ന തീ അണയ്‌ക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നു. നാലുദിവസമായിട്ടും കാട്ടുതീ അണയ്‌ക്കാനായിട്ടില്ല. സൈനിക ഹെലികോപ്‌ടറിൽ ഉൾപ്പെടെ വെള്ളം മുകളിൽനിന്ന് അടിക്കുന്നുണ്ട്. ഉൗട്ടി വനം ഡിവിഷനിലെ പാർസൻവേലി ഡാമിന് അരികിലുള്ള വനത്തിൽ വെള്ളിയാഴ്‌ചയാണ് തീ പിടിച്ചത്. വനം വകുപ്പും അഗ്നിരക്ഷാസേനയും നടത്തുന്ന ശ്രമങ്ങൾക്കൊപ്പമാണ് ഹെലികോപ്‌ടറിലും വെള്ളം അടിക്കുന്നത്.
ഞായർ രാവിലെ മുതൽ പാർസൻവേലി ഡാമിൽനിന്നുതന്നെ വെള്ളമെടുത്ത് അതിവേഗത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ഏക്കർ കണക്കിന് കാടുകളും പുൽമേടുകളും കത്തിനശിച്ചു. വന്യജീവികൾക്കും ജീവഹാനി നേരിട്ടു. ദിവസങ്ങളോളം നടുവട്ടം, പൈക്കര, സിങ്കാർ മേഖലകളിൽ പടർന്ന കാട്ടുതീ ഏറെ പണിപ്പെട്ട് അണച്ചതിന് പിന്നാലെയാണ് പാർസൻവേലി മേഖലയിലും അഗ്നിബാധയുണ്ടായത്. ഏതെല്ലാം ഭാഗങ്ങളിലേക്ക് തീപടർന്നിട്ടുണ്ടെന്നതിലും ഇപ്പോൾ വ്യക്തതയില്ല. ഉൾവനങ്ങളിൽ അഗ്നിരക്ഷാ സേനയുടെയുടെ വാഹനം എത്തിക്കാനാകില്ല. പ്രദേശത്ത് വേനൽമഴയും പ്രതീക്ഷിക്കുന്നുണ്ട്. മഴ ലഭിച്ചാൽ ഉൾമേഖലകളിലുൾപ്പെടെ തീ അണയും.










0 comments