ഭാര്യയുടെ ഗർഭത്തിൽ സംശയം , പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ; യുവതി ആത്മഹത്യ ചെയ്തു

ഹെെദരാബാദ്: ഭാര്യ യുടെ ഗർഭത്തില്‍ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു.23 കാരിയാണ് ഭർത്താവ് തന്നെ സംശയിക്കുന്നുണ്ടെന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭർത്താവ് അഭിലാഷില്‍ നിന്നും ഇയാളുടെ അമ്മയിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നതോടെയാണ് സുസ്മിത ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
തെലങ്കാനയിലെ മേഡക്ക് ജില്ലയിൽ ഗാഡിപ്പെഡപ്പൂര്‍ സ്വദേശിയാണ് സുസ്മിത. മരിക്കുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു. സുസ്മിതയുടെ അമ്മ ജാനാബായി നൽകിയ പരാതി പ്രകാരം, ഭർത്താവ് അവളുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിക്കുകയും അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ അമ്മായിയമ്മയും മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ജാനാബായി ആരോപിച്ചു.
മകളുടെ വളകാപ്പ് ചടങ്ങിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജൂൺ 23ന് താനും ഭർത്താവും മകളുടെ വീട്ടിൽ പോയിരുന്നതായി അവർ പൊലീസിനോട് പറഞ്ഞു. സന്ദർശനത്തിന് പിന്നാലെ വീട്ടില്‍ തർക്കമുണ്ടാകുകയും ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഡിഎൻഎ (DNA) പരിശോധന നടത്തണമെന്ന് അഭിലാഷ് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
മുതിർന്നവർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും പീഡനം തുടർന്നതായാണ് കുടുംബം പറയുന്നത്. രണ്ടു ദിവസത്തിനു ശേഷം സുസ്മിതയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ജനാഭായ് ആവശ്യപ്പെട്ടു.










0 comments