1,000 രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കൾക്ക് വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

ലഖ്നൗ: സുഹൃത്തിന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. ആയിരം രൂപയ്ക്കാണ് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് ഒളിവിലാണ്.
പാചക വാതക കണക്ഷന്‍ ശരിയാക്കാന്‍ ഗ്യാസ് ഏജന്‍സിയില്‍ പോകാനെന്ന് പറഞ്ഞാണ് യുവതിയുമായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള കാടിന് സമീപത്തേക്ക് എത്തി. അവിടെ വെച്ച് ഭര്‍ത്താവിന്‍റെ രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടി. അവരില്‍ നിന്ന് 1,000 രൂപ വാങ്ങിയ ശേഷം തനിക്ക് അത്യാവശ്യമായി വീടുവരെ പോകേണ്ടതുണ്ടെന്നും സുഹൃത്തുക്കള്‍ ഗ്യാസ് ഏജന്‍സിയിലേക്ക് എത്തിക്കുമെന്നും പറഞ്ഞു.
ഭർത്താവിന്റെ വാക്ക് വിശ്വസിച്ച യുവതി സുഹൃത്തുക്കൾക്കൊപ്പം പോവുകയും കാട്ടിൽ വെച്ച് പീഡനത്തിന് ഇരയാവുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. തുടർന്ന് അവശനിലയിൽ തിരികെ വീട്ടിലെത്തിയ യുവതിയോട് ഭർത്താവ് മോശമായി പെരുമാറി. ഇതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസ് അന്വേഷണം തുടരുകയാണ്.










0 comments