ബംഗാളിൽ 11 വയസ്സുകാരിയുടെ കൊലപാതകം: തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബറയിപൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രവാഷ് മൊണ്ടൽ എന്നയാളാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്.
തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ പ്രധാനിയാണ് മൊണ്ടൽ.
ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ നിറച്ച് ബറയിപൂരിലെ കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന്റെ ജന്മദിനത്തിന് പാരിതോഷികം വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം അറിഞ്ഞയുടൻ രോഷാകുലരായ നാട്ടുകാർ പ്രതികളിലൊരാളെ പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം പ്രദേശത്ത് വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
നാലുപേർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബറയിപൂർ പൊലീസ് അറിയിച്ചു.











0 comments