ബംഗാളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കാൻ ബിജെപി; ചുമതല ഇസ്കോണിന്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള പുതിയ നീക്കവുമായി ബിജെപി സർക്കാർ. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാനുള്ള ചുമതല അന്താരാഷ്ട്ര കൃഷ്ണഭക്തി സംഘടനയായ ഇസ്‌കോണിന് നൽകാൻ സർക്കാർ തീരുമാനിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ഇസ്‌കോൺ നൽകുന്നത് പൂർണ്ണമായും സസ്യഭക്ഷണമായിരിക്കും. ബംഗാളികളാകട്ടെ ഭൂരിഭാഗവും സസ്യേതര ഭക്ഷണം കഴിക്കുന്നവരാണ്. ഇതോടെ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും സർക്കാരിനെതിരെ ഒന്നിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ട് പിടിക്കാനായി ബിജെപി നേതാക്കൾ മത്സരിച്ച് മീൻ കഴിച്ചതിനെ പരിഹസിച്ചാണ് തൃണമൂൽ നേതാക്കൾ രംഗത്തെത്തിയത്.
ബംഗാളിലെ പുതിയ ബിജെപി സർക്കാർ രാഷ്ട്രീയ എതിരാളികൾക്ക് നേരെ മുട്ടയെറിയാൻ അണികളെ അനുവദിക്കുമ്പോൾ, കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി അവരുടെ പോഷകാഹാരം നിഷേധിക്കുകയാണ്.
ബംഗാൾ ഈ സസ്യഭക്ഷണ അടിച്ചേൽപ്പിക്കൽ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. മുട്ട കുട്ടികൾക്ക് പ്രോട്ടീൻ നൽകുന്ന പ്രധാന പോഷകാഹാരമാണെന്നും ബംഗാളിന്റെ ഭക്ഷണ സംസ്കാരത്തിന് സസ്യഭക്ഷണം മാത്രം നൽകുന്നത് ചേർന്നതല്ലെന്നും തൃണമൂൽ നേതാക്കളായ കുനാൽ ഘോഷും വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജിയും വ്യക്തമാക്കി.
എന്നാൽ കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാൻ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുമെന്നാണ് ബിജെപിയുടെ നിലപാട്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തങ്ങൾ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.









0 comments