എല്ലാ മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി ബംഗാൾ സർക്കാർ

Photo Credit: ANI
കൊൽക്കത്ത: ബംഗാളിലെ എല്ലാ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. അസംബ്ലി പ്രാർഥനകളിൽ 'വന്ദേമാതരം' ആലപിക്കണമെന്നാണ് മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിർദേശം.
സർക്കാരിന്റെ മാതൃകാ മദ്രസകൾ, സർക്കാർ എയ്ഡഡ് മദ്രസകൾ, അംഗീകൃത ശിശു ശിക്ഷാ കേന്ദ്രം, മാധ്യമിക് ശിക്ഷാ കേന്ദ്രങ്ങൾ, ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത അൺ എയ്ഡഡ് മദ്രസകൾ എന്നിവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ "അസംബ്ലി രീതികളിൽ ഏകീകരണം" കൊണ്ടുവരിക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ വാദം.
ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ സ്കൂൾ ഇൻസ്പെക്ടർമാർ, പശ്ചിമ ബംഗാൾ മദ്രസ വിദ്യാഭ്യാസ ബോർഡ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് വിജ്ഞാപനം അയച്ചു. കഴിഞ്ഞ ആഴ്ച, എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും രാവിലെ അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി.
ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കണമെന്ന വ്യവസ്ഥകൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശങ്ങൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. നേരത്തെ ദേശീയഗാനമായ ജനഗണമന മാത്രമാണ് സ്കൂളുകളിൽ ആലപിച്ചിരുന്നത്.










0 comments