print edition പശ്ചിമബംഗാളിൽ തൃണമൂൽ അഴിഞ്ഞാട്ടം

ഗോപി
Published on Apr 24, 2026, 01:39 AM | 1 min read
കൊൽക്കത്ത: സമാധാനപരമായി വോട്ടെടുപ്പ് നടത്തുമെന്ന തെരഞ്ഞടുപ്പ് കമീഷന്റെ ഉറപ്പ് കാറ്റിൽപ്പറത്തി പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വ്യാപക ആക്രമണം. സ്ഥാനാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വാഹനങ്ങൾ തകർത്തു. തൃണമൂലിന്റെ നേതൃത്വത്തിൽ മുർഷിദാബാദ്, ബിർഭും, ഉത്തര ദിനാജ്പുർ ജില്ലകളിലാണ് വലിയ ആക്രമണം നടന്നത്. ബുധൻ രാത്രി മുതൽ മുർഷിദാബാദിൽ പലസ്ഥലങ്ങളിലും ബോംബേറുണ്ടായി.
ഡോംകൽ, ജാലംങ്കി മണ്ഡലങ്ങളിൽ നിരവധി ബൂത്തുകളിൽ തൃണമൂൽ അക്രമികൾ സിപിഐ എം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും അനുഭാവികളെ ഭീഷണിപ്പെടുത്തുകയുംചെയ്തു. പരാതി നൽകിയിട്ടും കേന്ദ്രസേനയും പൊലീസും തിരിഞ്ഞുനോക്കിയില്ല. ദക്ഷിണ അസൻസോൾ ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ, ബിജെപി സ്ഥാനാർഥി ശുഭേന്ദു സർക്കാർ എന്നിവരെ തൃണമൂലുകാര്‍ ആക്രമിച്ചു.
കൂച്ച്ബെഹാർ ജില്ലയിൽ മാതഭംഗ മണ്ഡലത്തിലെ 47, 48 ബൂത്തുകളിൽ ബിജെപി സ്ഥാനാർഥി നിഷിത് പ്രമാണിക്കും തൃണമൂൽ സ്ഥാനാർഥി സബ്ലു ബർമനും ഏറ്റുമുട്ടി. നവാഡ മണ്ഡലത്തിൽ തൃണമൂൽ വിട്ട് പുതിയ പാർടിയുണ്ടാക്കിയ ഹുമയൂൺ കബീറിന്റെ ഏജന്റിനെ ബൂത്തിലിരിക്കാൻ അനുവദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലെത്തി. ഹുമയൂൺ കബീർ നേരിട്ട് തൃണമൂൽ പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇരു പാർടികളും റോഡ് ഉപരോധിച്ചു.











0 comments