കിണറുകൾ വറ്റിവരണ്ടു, വെള്ളമെടുക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം; മഹാരാഷ്ട്രയിലെ നാസികിൽ ജലക്ഷാമം രൂക്ഷം

PHOTO CREDIT: ANI
നാസിക്: മഹാരാഷ്ട്രയിലെ നാസികിൽ കടുത്ത വരൾച്ച. സംസ്ഥാനത്തെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. വെള്ളമെടുക്കാൻ നാട്ടുകാർക്ക് 2 മുതൽ 3 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ട്. ഇതിന് കഴിയാത്തവർ 200 ലിറ്റർ ബാരൽ വെള്ളത്തിന് 60 രൂപ നിരക്കിൽ വെള്ളം വാങ്ങേണ്ട സ്ഥിതിയുമുണ്ട്. ജൽ ജീവൻ മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിർത്തിവച്ചതായും ആരോപണമുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും വ്യക്തിഗത ടാപ്പ് കണക്ഷനുകൾ വഴി വെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് ജൽ ജീവൻ മിഷൻ. ജലക്ഷാമം ഗ്രാമീണരുടെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
നാസിക് ജില്ലയിലെ പെത്ത് താലൂക്കിലെ ബോറിച്ചി ബാരി ഗ്രാമത്തിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ഗ്രാമത്തിലെ മൂന്ന് കിണറുകളും വറ്റിവരണ്ടു. വളരെ താഴ്ചയുള്ള കിണറുകളിൽ നിന്നും പാറക്കെട്ടുകളിൽ നിന്നും സാഹസികമായി വെള്ളം ശേഖരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിൽ കിണറുകൾക്ക് ചുറ്റും തടിച്ചുകൂടി നിൽക്കുന്ന സ്ത്രീകളെ വീഡിയോയിൽ കാണാം. ജീവൻ പണയപ്പെടുത്തി ഒരു സ്ത്രീ വെള്ളം ശേഖരിക്കാനായി പാറക്കെട്ടുകൾ കയറി ഇറങ്ങുന്നതും വീഡിയോയിലുണ്ട്.
ഉഷ്ണതരംഗത്തിന്റെ കാരണം മനുഷ്യൻതന്നെ
ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടാകുന്ന ഉഷ്ണതരംഗത്തിന്റെ പ്രധാനകാരണം മനുഷ്യൻതന്നെയെന്ന് ക്ലൈമമീറ്ററിന്റെ പുതിയ വിശകലനം. മനുഷ്യർ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇരു രാജ്യങ്ങളിലെയും കാലാവസ്ഥാ സാഹചര്യങ്ങളെ തീവ്രമാക്കിയെന്നും റിപ്പോർട്ട്.
1950 മുതൽ ഇരു രാജ്യങ്ങളിലുമുണ്ടായ കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് കാരണം മനുഷ്യന്റെ പ്രവർത്തനങ്ങളാണെന്നും താപനില ഉയരുന്നതിൽ സ്വാഭാവിക കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന പങ്കു വഹിക്കുന്നില്ലെന്നുമാണ് പറയുന്നത്. യൂറോപ്യൻ യൂണിയനും ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചു(സിഎൻആർഎസും)മാണ് ക്ലൈമമീറ്ററിന് ഗവേഷണങ്ങൾക്കായി ധനസഹായം നൽകുന്നത്.










0 comments