ഒരു വർഷത്തിനിടെ പാർടി ഓഫീസുകളിൽ നടന്നത് 20 വിവാഹം , പാർടി ഓഫീസ് തകർത്തിട്ടും സിപിഐ എം പോരാട്ടം തുടരുന്നു
print edition ജാതിവേലികൾക്കുമേൽ കാതൽ ചെങ്കൊടി ; സിപിഐ എം കോയമ്പത്തൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ അഞ്ചാമത്തെ വിവാഹം

കോയമ്പത്തൂർ പാർടി ഓഫീസിൽ വിവാഹിതരായ പ്രണേഷും പവിത്രയും സിപിഐ എം നേതാക്കൾക്കൊപ്പം

അഖില ബാലകൃഷ്ണൻ
Published on Oct 28, 2025, 03:15 AM | 1 min read
കോയമ്പത്തൂർ
ഒരു വർഷത്തിനിടെ 20 പ്രണയ വിവാഹങ്ങൾക്കാണ് തമിഴ്‌നാട്ടിലെ സിപിഐ എം പാർടി ഓഫീസുകൾ വേദിയായത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് വെള്ളിയാഴ്‌ച കോയമ്പത്തൂരിൽ ഇത്തരത്തിൽ നടന്ന പ്രണേഷിന്റെയും പവിത്രയുടെയും വിവാഹം. വ്യത്യസ്ത ജാതികളിൽപ്പെട്ട ഇരുവരുടെയും പ്രണയം വീട്ടുകാർ എതിർത്തതോടെ ജില്ലാ സെക്രട്ടറി സി പത്മനാഭന്റെ നേതൃത്വത്തിൽ വിവാഹം നടത്തുകയായിരുന്നു. സിപിഐ എം കോയമ്പത്തൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അഞ്ചാമത്തെ വിവാഹമാണിത്.
കഴിഞ്ഞ ആഗസ്തിൽ, തമിഴ്‌നാട്ടിൽ ജാതി പ്രശ്നം നേരിടുന്ന പ്രണയിതാക്കൾക്ക് ആരെയും ഭയപ്പെടാതെ പാർടി ഓഫീസുകളിലെത്തി വിവാഹം കഴിക്കാമെന്ന് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ തിരുനെൽവേലി സ്വദേശി കവിൻ സെൽവഗണേഷ് എന്ന ഇരുപത്തിമൂന്നുകാരനായ ദളിത് യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതിനുപിന്നാലെയായിരുന്നു പ്രഖ്യാപനം. അന്നുതന്നെ പുതുക്കോട്ട ജില്ലാകമ്മിറ്റി ഓഫീസിൽ, വീട്ടുകാരുടെ ഭീഷണി നേരിട്ട പ്രണയിതാക്കളായ പ്രഗദീശ്വരന്റെയും ഐശ്വര്യയുടെയും വിവാഹം നടത്തി. ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി പൊലീസ് രക്ഷപ്പെടുത്തിയ യുവാവിന്റെയും കാമുകിയുടെയും വിവാഹം ദിവസങ്ങൾക്കുള്ളിൽ തിരുവാരൂർ ജില്ലാ കമ്മിറ്റി ഓഫീസിലും നടന്നു. വേദി ഒരുക്കുക മാത്രമല്ല, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമസഹായവും പാർടി നൽകുന്നുണ്ട്.
കഴിഞ്ഞവർഷം ജൂണിൽ ഇത്തരത്തിൽ വിവാഹം നടത്തിയതിന്റെ പേരിൽ തിരുനെൽവേലി ജില്ലയിൽ ബന്ധുക്കൾ പാർടി ഓഫീസ് തകർത്ത് ഭീഷണി മുഴക്കിയിട്ടും ജാതികോട്ടകൾക്കെതിരെ സിപിഐ എം പോരാട്ടം തുടർന്നു.
ദുരഭിമാന കൊലകൾ തടയാൻ പ്രത്യേക നിയമം ആവശ്യപ്പെട്ട് പി ഷൺമുഖം, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, വിസികെ നേതാവ് തോൾ തിരുമാവലൻ എന്നിവർചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി. 2015ൽ നിയമത്തിന്റെ സാധ്യത നിയമസഭയിൽ സിപിഐ എം ചർച്ച ചെയ്‌തെങ്കിലും അംഗീകാരം ലഭിച്ചില്ല. 2015നുശേഷം 80ലേറെ ദുരഭിമാന കൊലയാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്.










0 comments