വഖഫ്‌ ഭേദഗതി: റിപ്പോർട്ടിന്‌ ജെപിസിയുടെ അന്തിമാംഗീകാരം

 jpc parliment commitee

photo credit: X

വെബ് ഡെസ്ക്

Published on Jan 29, 2025, 12:59 PM | 1 min read

ന്യൂഡൽഹി: സർക്കാരിന്‌ സമർപ്പിക്കേണ്ട ഭേദഗതികളോടെയുള്ള കരട്‌ വഖഫ്‌ ബില്ലിനും റിപ്പോർട്ടിനും അന്തിമാംഗീകാരം. ബുധനാഴ്‌ച ചേർന്ന യോഗത്തിൽ അംഗീകാരം നൽകിയതായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷ ജഗദാംബിക പാൽ പറഞ്ഞു. 655 പേജുള്ള കരട്‌ റിപ്പോർട്ട്‌ ജെപിസി അംഗങ്ങൾക്ക്‌ ചൊവ്വ രാത്രി അയച്ചുകൊടുത്തു. റിപ്പോർട്ടിന്‌ വേഗത്തിൽ അംഗീകാരം നൽകി സർക്കാരിന്‌ സമർപ്പിക്കാനായിരുന്നു ജെപിസി ചെയർമാൻ ജഗദംബികാ പാലിന്റെ നീക്കം.


എംപിമാർക്ക് വിയോജിപ്പ്‌ അറിയിക്കാൻ വൈകിട്ട് നാലുവരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ എംപിമാരിൽ ചിലർ തങ്ങളുടെ വിയോജിപ്പ്‌ അറിയിച്ചു. എല്ലാ പ്രതിപക്ഷ അംഗങ്ങളും തങ്ങളുടെ വിയോജിപ്പ് അറിയിക്കുമെന്ന് ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്ത് പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നിർദിഷ്ട നിയമത്തിന്റെ ഭേദഗതി പതിപ്പ് പാൽ വ്യാഴാഴ്ച സമർപ്പിച്ചേക്കും.


ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാന ദിവസം വരെ റിപ്പോർട്ട സമർപ്പിക്കാൻ സാവകാശമുണ്ടായിരിക്കെ റിപ്പോർട്ട്‌ തിടുക്കത്തിൽ അംഗീകാരിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷാംഗങ്ങൾ വിമർശിച്ചു.

655 പേജുള്ള റിപ്പോർട്ട്‌ പഠിക്കാനും ഭേദഗതികൾ നിർദേശിക്കാനുമുള്ള സമയം പോലും ജെപിസി ചെയർമാൻ അനുവദിച്ചില്ലെന്ന്‌ സമിതിയംഗം എ രാജ കുറ്റപ്പെടുത്തി. സ്വന്തം താൽപ്പര്യപ്രകാരമാണ്‌ ചെയർമാൻ നീങ്ങുന്നത്‌. തികച്ചും ഏകപക്ഷീയമാണ്‌ നടപടികൾ. സർക്കാരിന്‌ താൽപ്പര്യപ്പെടും വിധമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌–- രാജ പറഞ്ഞു.

10 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബില്ലിന്‌ ജെപിസി അംഗീകാരം ഏകപക്ഷീയമായി നൽകിയിരുന്നു. തുടർന്നാണ്‌ ജനുവരി 29-ന് ഔദ്യോഗിക അംഗീകാരത്തിന്‌ വിട്ടത്‌.


2024 ലെ വഖഫ് ഭേദഗതി ബിൽ ആഗസ്ത്‌ 8 ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ്‌ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്‌. വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം പാർലമെന്റ്‌ യോഗത്തില്‍ പറഞ്ഞിരുന്നു. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്നതാണ്‌ പുതിയ ബില്ല്‌. രാജ്യത്തെ മുസ്ലീം ചാരിറ്റബിൾ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന രീതിയിൽ 44 മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്‌ ബില്ല്‌. സഭയിൽ അവതരിപ്പിച്ച കരട് രേഖയിൽ 14 മാറ്റങ്ങളാണ്‌ വരുത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Home